ബെംഗളൂരു: സംസ്ഥാനത്തെ ഹൈവേകളില്‍ എഐ കാമറകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. കർണാടക ഗതാഗത വകുപ്പാണ് 70 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത് പ്രധാന ഹൈവേകളിൽ അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കുന്നതിനായാണ് എഐ അധിഷ്ഠിത നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്.
മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിന് ചുറ്റുമുള്ള രാമനഗര, ശ്രീരംഗപട്ടണ, ബെംഗളൂരു വിമാനത്താവള റോഡ്, അത്തിബെലെ, ഹൊസപ്പേട്ടെ, തുമകൂരു റോഡിലെ പാർലെ-ജി ഫാക്ടറി ജംഗ്ഷൻ, നെലമംഗല എന്നിവടങ്ങളിലാണ് നടപ്പാക്കുന്നത്. തുടര്‍ന്ന് 10 ജില്ലകളിലായി ഏകദേശം 60 ക്യാമറകൾ സ്ഥാപിക്കും, രണ്ടാം ഘട്ടത്തിൽ 20 സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ഹൈടെക് കമാൻഡ് സെന്ററുമായി ബന്ധിപ്പിച്ച എഐ കാമറകൾ വേഗപരിധി ലംഘനം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ തത്സമയം നിരീക്ഷിക്കുകയും ഓട്ടോമാറ്റിക്കായി ഇ-ചലാൻ ജനറേറ്റ് ചെയ്യുകയും ചെയ്യും.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കർണാടകയിൽ 1,92,685 റോഡ് അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് പരിഹരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കൂടാതെ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ബെംഗളൂരു-മൈസൂർ ഹൈവേയിൽ 3.6 കോടി രൂപ ചെലവിൽ 60 എഐ അധിഷ്ഠിത ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വീഡിയോ ഇൻസിഡന്റ് ഡിറ്റക്ഷൻ ആൻഡ് എൻഫോഴ്സ്മെന്റ് സിസ്റ്റം (VIDES) ഭാഗമായ ഈ ക്യാമറകൾ, വേഗപരിധി ലംഘനം, തെറ്റായ ദിശയിൽ വാഹനമോടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നുണ്ട്. ഈ സംവിധാനം നിലവില്‍ വന്നതോടെ 2023-ൽ 188 ആയിരുന്ന ഈ ഹൈവേയിലെ മരണനിരക്ക് 2024-ൽ 50 ആയി കുറച്ചു.
SUMMARY: AI cameras to be installed on highways in the state