ബെംഗളൂരു: യുവതിയുടെ മൃതദേഹം ചാക്കിലാക്കി ബിബിഎംപി മാലിന്യ ലോറിയിൽ തള്ളിയ സംഭവത്തിൽ പങ്കാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുളിമാവ് സ്വദേശി ആശയെ(40) കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് ഷംസുദ്ദീനാണ് അറസ്റ്റിലായത്.
ഞായറാഴ്ചയാണ് ബനശങ്കരിയിലെ ചെന്നമ്മനകെരെ അച്ചുകാട്ട് മൈതാനത്തിനു സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വിധവയാണ് ആശ. ഷംസുദ്ദീന്റെ ഭാര്യയും മക്കളും അസമിലാണ്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. 6 മാസമായി ഭാര്യ ഭർത്താക്കന്മാരാണെന്ന പേരിൽ ഹുളിമാവിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. മറ്റൊരാളുമായി ആശയ്ക്ക് ബന്ധമുണ്ടെന്ന് ഷംസുദ്ദീൻ സംശയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഷംസുദ്ദീൻ തർക്കത്തിനിടെ ആശയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിലാക്കി ട്രക്കിൽ തള്ളി.
SUMMARY: Assamese man arrested for murdering lover, dumping body in garbage truck.