തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തെ തുടർന്ന് ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് സർവകലാശാലയിൽ അനുമതി നിഷേധിച്ച കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്‌തു. ജോയിന്റ് രജിസ്‌ട്രാർ പി ഹരികുമാറിന് പകരം ചുമതല നൽകും.
അടിയന്തരാവസ്ഥയുടെ അൻപതാണ്ട് പ്രമാണിച്ച് സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച ഗവർണർ പങ്കെടുക്കുന്ന പരിപാടിയ്‌ക്ക് കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചതോടെ സ്ഥലത്ത് എസ്‌എഫ്‌ഐ, കെഎസ്‌യുവടക്കം പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചതാണ് ഇപ്പോൾ നടപടിക്ക് കാരണമായത്. രജിസ്ട്രാർ ഗവർണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പരാമർശം.ഭാരതാംബ വിവാദത്തിൽ വൈസ് ചാന്‍സലറോട് രാജ്ഭവന്‍ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. നിയമപരമായി നടപടിയെ നേരിടുമെന്ന് രജിസ്ട്രാർ കെ.എസ് അനിൽകുമാര്‍ പറഞ്ഞു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുത്ത സെനറ്റ് ഹാളിലെ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ആർഎസ്എസ് അനുകൂല സംഘടനയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഗവര്‍ണര്‍ ഉദ്ഘാടകനായ പരിപാടി ആരംഭിക്കുന്നതിന് മുന്നേതന്നെ സംഘര്‍ഷം രൂപംകൊണ്ടു. ഇതിന് പിന്നാലെ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ പരിപാടി റദ്ദാക്കിയതായി കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പ്രഖ്യാപിച്ചെങ്കിലും ഗവര്‍ണര്‍ സ്ഥലത്തെത്തി പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു
SUMMARY: Bharatamba picture controversy in Senate Hall; Kerala University registrar suspended