മംഗളൂരു: കഴിഞ്ഞ ദിവസം കാണാതായ പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ (52) മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ഫാല്‍ഗുനി പുഴയില്‍ കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ കുളൂര്‍ പാലത്തിനു മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ഇദ്ദേഹത്തിന്റെ കാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്.
മുംതാസ് അലിയുടെ മൊബൈൽ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുൾപ്പെട്ട സംഘവും എൻഡിആർഎഫും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയൂദീന്‍ ബാവയുടെയും ജനതാദള്‍ (എസ്) മുന്‍ എംഎല്‍സി ബി എം ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി.
മുംതാസ് അലി പാലത്തില്‍ നിന്നു ഫാല്‍ഗുനി പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. താന്‍ ഇനി മടങ്ങിവരില്ലെന്ന് കുടുംബ വാട്‌സാപ് ഗ്രൂപ്പില്‍ പുലര്‍ച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ മുംതാസ് അലി വീടുവിട്ടിറങ്ങിയിരുന്നു.
TAGS : KARNATAKA | MISSING CASE | DEAD BODY
SUMMARY : Body of missing businessman BM Mumtaz Ali found