ചാലക്കുടി: നിധിയുടെ പേരില്‍ കബളിപ്പിച്ച് വ്യാജസ്വർണം നല്‍കി നാലു ലക്ഷം രൂപ തട്ടിയെടുത്തു കടന്നുകളയുമ്പോൾ ട്രെയിൻ വരുന്നതുകണ്ട് റെയില്‍വേ പാലത്തില്‍നിന്നും പുഴയിലേക്കുചാടിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. അസം സ്വദേശികളായ സിറാജുള്‍ ഇസ്ലാം(26), അബ്ദുള്‍ കലാം(26), ഗുല്‍ജാർ ഹുസൈൻ(27), മുഹമ്മദ് മുസ്മില്‍ ഹഖ്(24) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇതില്‍ അബ്ദുള്‍ കലാം പെരുമ്പാവൂരിലെ ആശുപത്രിയില്‍ പോലീസ് കാവലില്‍ ചികിത്സയിലാണ്. ആശുപത്രി നടപടികള്‍ പൂർത്തിയാക്കിയശേഷം സ്റ്റേഷനിലേക്ക് കൊണ്ട് വരും. ഞായറാഴ്ച രാത്രിയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. നിധി കിട്ടിയെന്നു പറഞ്ഞാണ് കോഴിക്കോട് നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരെ പ്രതികള്‍ ചാലക്കുടിയിലെത്തിച്ചത്.
നാദാപുരത്തു ജെസിബി ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന മുഹമ്മദ് സിറാജുല്‍ ഇസ്ലാം തങ്ങളുടെ സുഹൃത്തിനു കെട്ടിടം പൊളിക്കുന്നതിനിടെ നിധി ലഭിച്ചെന്നും തൃശൂരിലെത്തി ഏഴു ലക്ഷം രൂപ നല്‍കിയാല്‍ വൻ ലാഭത്തിനു സ്വർണം തരാമെന്നും ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. സ്വർണ ഇടപാടിനായി തൃശൂരിലെത്തിയെങ്കിലും അവിടെവച്ചു സ്വർണം കൈമാറുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞ് ചാലക്കുടി റെയില്‍വേ സ്റ്റേഷനിലേക്കു പോകാമെന്ന് അറിയിച്ചു.
ഇതിനിടെ കൂട്ടുപ്രതികളും കൂടെ ചേർന്നു. ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെത്തി ഇവർ മുൻകൂറായി നാലുലക്ഷം നല്‍കാമെന്നും സ്വർണം വിറ്റശേഷം ബാക്കി തുക നല്‍കാമെന്നും കരാറായി. ലഭിച്ച സ്വർണം മുറിച്ചു പരിശോധിച്ചപ്പോളാണ് മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞത്. പണവുമായി ട്രാക്കിലൂടെ ഓടിയ പ്രതികളെ ഇടപാടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
റെയില്‍വേ പാലത്തിലൂടെ ഓടി രക്ഷപ്പെടുന്നതിനിടെയാണ് ട്രെയിൻ വരുന്നതും നാലു പേരും പുഴയിലേക്ക് എടുത്തുചാടുന്നതും. ഇതിനിടെ അബ്ദുല്‍ കലാമിനെ ട്രെയിൻ തട്ടി. ലോക്കോ പൈലറ്റ് ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമെന്നും ലഭിച്ചില്ല.
ഫയർഫോഴ്സ് പുഴയില്‍ വളരെ നേരം തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് നാദാപുരം സ്വദേശികള്‍ നാലുലക്ഷം രൂപ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. കാർ വാങ്ങാനായാണ് എത്തിയതെന്നും അതിനുവേണ്ടി നല്‍കിയ പണമാണ് തട്ടിക്കൊണ്ടുപോയതെന്നുമാണ് പോലീസ് സ്റ്റേഷനില്‍ പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് നിധിയുടെ കഥ വെളിപ്പെട്ടത്.
പരിക്കേറ്റയാള്‍ അടക്കമുള്ള സംഘം പുഴ നീന്തിക്കയറി മുരിങ്ങൂരില്‍നിന്ന് ഓട്ടോറിക്ഷയില്‍ കയറി പോയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആസാംകാരനായ ഒരാള്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ വീണുപരിക്കേറ്റതായി പറഞ്ഞ് അഡ്മിറ്റായതായി കണ്ടെത്തി. ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ചികിത്സയിലുള്ള ആള്‍ സംഘാംഗംതന്നെയെന്ന് ഉറപ്പിച്ചു.
ഇതരസംസ്ഥാനക്കാർ താമസിക്കുന്ന ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരെ പിടികൂടിയത്. തട്ടിയെടുത്ത പണത്തില്‍നിന്ന് 50,000 രൂപ ചികിത്സയ്ക്കുവേണ്ടി കെട്ടിവച്ചിരുന്നു. 80,000 രൂപ കടങ്ങള്‍ വീട്ടിയെന്നും ബാക്കി പണം ഒളിപ്പിച്ചതായും പ്രതികള്‍ പോലീസിനോടു സമ്മതിച്ചു.
TAGS : TRAIN | POLICE | KERALA
SUMMARY : A group of fake treasure scammers jumped into the river after seeing the train coming; Caught as an adventure