തൃശൂർ: ബിജെപിയുടെ ഗുരുവായൂർ മണ്ഡലം സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ പരാതി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ പ്രചാരണം നടത്തുന്നു എന്നാണ് ആരോപണം. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുല്‍ ഗുരുവായൂരാണ് തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നല്‍കിയത്. മത്സരിക്കുന്നതില്‍ നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
ഗോപാലകൃഷ്ണൻ ക്ഷേത്ര പരിസരത്ത് വെച്ച് വീഡിയോ ചിത്രീകരിച്ചെന്നും ഇത് ചട്ടലംഘനം ആണെന്നും കാട്ടി ടെമ്പിള്‍ പോലീസിലും പരാതി നൽകി. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ഗോപാലകൃഷ്ണൻ പറഞ്ഞത്.
അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എ ഉണ്ടായില്ല. കൊടുങ്ങല്ലൂർ അമ്മയുടെ നടയില്‍ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാൻ ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് താൻ വന്നിരിക്കുന്നത് എന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്.
SUMMARY: Complaint filed against B. Gopalakrishnan for conducting communal campaign for election purposes















