ന്യൂയോര്‍ക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് ചുമതലയേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം. അതിശൈത്യത്തെ തുടര്‍ന്ന് സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ തുറന്ന വേദിയില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അമേരിക്കൻ കോൺഗ്രസ് ചേരുന്ന കാപ്പിറ്റോളിന് മുന്നിലെ തുറസായ സ്ഥലത്താണ് സാധാരണ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ നടത്താറുള്ളത് . 1985ൽ റൊണാൾഡ് റീഗന്റെ സത്യപ്രതിജ്ഞ കാപ്പിറ്റോളിനുള്ളിലായിരുന്നു.
സത്യപ്രതിജ്ഞയ്ക്കായി ഡൊണാള്‍ഡ് ട്രംപും കുടുംബവും വാഷിങ്ടണിലെത്തി. യുഎസ് പാരമ്പര്യം ലംഘിച്ചുകൊണ്ടാണ് ട്രപിന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. സ്ഥാനാരോഹണ ചടങ്ങിൽ ഏകദേശം അഞ്ച് ലക്ഷം അതിഥികൾ പങ്കെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഒരു ഡസനോളം ലോകനേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അവരിൽ ഭൂരിഭാഗവും യാഥാസ്ഥിതികരും വലതുപക്ഷ നേതാക്കളുമാണ്. ചില എതിരാളികളെയും ട്രംപ് സ്ഥാനാരോഹണ ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് പങ്കെടുക്കുന്നത്. അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗ്, ശതകോടീശ്വരൻ ഇലോൺ മസ്ക്, ആമസോൺ മേധാവി ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് തുടങ്ങിയവരും പങ്കെടുക്കും. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്ക് വിദേശ നേതാക്കളെ ക്ഷണിക്കുന്ന പതിവ് യു.എസിലില്ല.നയതന്ത്ര ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക.അതിലാണ് മാറ്റംവന്നത്.
<br>
TAGS :DONALD TRUMP
SUMMARY : Donald Trump will be sworn in as the 47th President of the United States today