ബെംഗളൂരു: രാജ്യത്തെ മികച്ച ആശയവിനിമയ ഗവേഷകരിൽ ഒരാളും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗം മുന്‍ മേധാവിയും പ്രൊഫസറുമായിരുന്ന ഡോ. സയ്യിദ് അംജദ് അഹമ്മദ് (76) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
കമ്മ്യൂണിക്കേഷന്‍ ഗവേഷണ രംഗത്തെ മികച്ച അധ്യാപകനും പ്രശസ്തനായ ഗവേഷകനുമായിരുന്നു. 1998-ൽ കാലിക്കറ്റ് സർവകലാശാലയിൽ ഇ.എം.എം.ആർ.സി സ്ഥാപിക്കുന്നതിൽ ഡോ. അഹമ്മദ് നിർണായക പങ്ക് വഹിച്ചു. ഇ.എം.ആര്‍.സി. ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം ബാംഗ്ലൂർ സർവകലാശാലയിലെ ഇലക്ട്രോണിക് മീഡിയ വകുപ്പിന് കീഴിൽ ഒരു ഗവേഷണ പദ്ധതി ഏറ്റെടുക്കുകയും ചെയ്തു.
കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ എം.എസ് ബിരുദത്തിന് ചേരുന്നതിന് മുന്‍പ് അദ്ദേഹം ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജിയോളജിയില്‍ എം.എസ്.സി നേടിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപകനായി ചേരുന്നതിന് മുന്‍പ് അദ്ദേഹം കുറച്ചുകാലം ഐ.ഐ.എം. ബെംഗളൂരുവില്‍ സേവനമനുഷ്ഠിച്ചു. യു.ജി.സി.യുടെ എമെരിറ്റസ് ഫെലോ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഭാര്യ: രഹന. മകന്‍: സാദ്. സംസ്കാരം ബെംഗളൂരുവിലെ അൽ-കുദ്ദൂസ് ഖബര്‍സ്ഥാനില്‍ നടന്നു.
SUMMARY: Dr. Syed Amjad Ahmed passes away