ഡൽഹി: ‘വെസ്റ്റ് ആർക്ടിക്ക’ ഉൾപ്പെടെയുള്ള സാങ്കൽപിക രാജ്യങ്ങളുടെ പേരിൽ ഉത്തര്‍പ്രദേശിലെ ഗസിയാബാദിൽ വ്യാജ എംബസി നടത്തിയിരുന്നയാൾ പിടിയിൽ. കഴിഞ്ഞ എട്ട് വര്‍ഷമായി അനധികൃത സ്ഥാപനം നടത്തിയിരുന്ന ഹർഷ് വർധൻ ജെയിനെയാണ് നോയിഡ എസ്‍ടിഎഫ് (സ്പെഷ്യൽ ടാസ്ക് ഫോഴ്സ്) അറസ്റ്റ് ചെയ്തത്.
ഗാസിയാബാദിലെ ആഡംബര ഇരുനില കെട്ടിടത്തിലാണ് ജെയിൻ വ്യാജ എംബസി നടത്തിയിരുന്നത്. ഗ്രാൻഡ് ഡച്ചി ഓഫ് വെസ്റ്റാർട്ടിക്ക (എച്ച് ഇ എച്ച്‌വി ജെയിൻ ഓണററി കോൺസൽ) എന്ന് എഴുതിയ ഒരു നെയിം പ്ലേറ്റും വ്യാജ എംബസിയുടെ മുന്നിൽ ഉണ്ടായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ രാജ്യത്തിൻ്റെ പേരിലുള്ള പതാകയും ഇന്ത്യയുടെ ദേശിയ പതാകയും എംബസിയിൽ ഉയർത്തിയിരുന്നു. ജനങ്ങൾക്കിടയിൽ വിശ്വാസ്യത നേടുന്നതിനായി രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു പ്രമുഖർ എന്നിവർക്കൊപ്പം നിൽക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും ജെയിൻ ഉപയോഗിച്ചിരുന്നു.
വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതാണ് പ്രധാന കുറ്റം. ഹർഷവർധൻ പിടിയിലായതിന് പിന്നാലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ എംബസി കെട്ടിടവളപ്പിൽ പാർക്ക് ചെയ്തിരുന്ന വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ ഉള്ള ആഡംബര കാറുകൾ എസ്.ടി. എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എട്ടു വർഷമായി പ്രവർത്തിക്കുന്ന ഈ വ്യാജ എംബസിയുടെ ഓഫിസിൽനിന്ന് വ്യാജ പാസ്പോർട്ടുകൾ, 34 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, 44 ലക്ഷം രൂപ, വിദേശ കറൻസി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതിന് 2011ൽ ജെയിനിനെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. കുറച്ച് ദിവസം മുൻപ്, വെസ്റ്റ് ആർക്ടിക്ക എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ, ന്യൂഡൽഹിയിലെ കോൺസുലേറ്റ് ജനറലിന്റെ ഫോട്ടോകൾ എന്ന പേരിൽ ജെയിനിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നെന്നും എസ്ടിഎഫ് സംഘം പറയുന്നു.
യുഎസ് നാവിക ഉദ്യോഗസ്ഥനായ ട്രാവിസ് മക്ഹെൻ്റി 2001ൽ സ്ഥാപിച്ചതായി പറയുന്ന സാങ്കൽപിക രാജ്യമാണ് വെസ്റ്റ് ആർക്ടിക്ക. അന്റാര്‍ട്ടിക്കയില്‍ സ്ഥിതിചെയ്യുന്ന ‘വെസ്റ്റ്ആര്‍ക്ടിക’ 620,000 ചതുരശ്ര മൈല്‍ വിസ്തീര്‍ണവും 2356 പൗരന്മാരുമുള്ള രാജ്യമാണെന്നാണ് അവകാശവാദം.
SUMMARY: Fake embassy in the name of a fictional country; ‘ambassador’ arrested