ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ഫൈവ്‌സ്റ്റാർ ഹോട്ടലിൽ രണ്ട് പ്രായപൂർത്തിയാകാത്ത പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരു നാഗവാര സ്വദേശിയായ എസ്.ജി. ഇമ്രാനെ(42) ആണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മക്കളായ അഞ്ച് വയസ്സുകാരിയായ ഷെയ്ഖ് സെഹ്റയും പത്ത് വയസ്സുകാരിയായ ഷെയ്ഖ് സോയയുമാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് 7.30ഓടെയാണ് ഇമ്രാനും രണ്ട് മക്കളും ഹോട്ടലിലെ നാലാം നിലയിലെ മുറിയിൽ ചെക്ക് ഇൻ ചെയ്തത്. ദുബായിൽ നിന്ന് എത്തുന്ന ഒരാളെ സ്വീകരിക്കാനാണെന്ന് ഹോട്ടൽ ജീവനക്കാരോട് ഇയാൾ പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ മുറി ഒഴിയുമെന്നും അറിയിച്ചിരുന്നു.എന്നാൽ തിങ്കളാഴ്ച ഉച്ചയോടെ ഇമ്രാൻ മുറിയിൽ നിന്ന് പുറത്തുവരാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ വാതിലിൽ മുട്ടി. ഉച്ചയ്ക്ക് 12.30ഓടെയും പിന്നീട് വൈകിട്ട് 4.30ഓടെയും വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വൈകിട്ട് 5.30ഓടെ ഹോട്ടൽ മാനേജർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.
മുറിയിലെ കിടക്കയ്ക്ക് സമീപം രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. ഇമ്രാനെ ഗുരുതര പരുക്കേറ്റ നിലയിലും കണ്ടെത്തി. തുടർന്ന് മൂന്നുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. ഇമ്രാൻ ചികിത്സയിൽ തുടരുകയാണ്. കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നിന്ന് ഒരു മരണക്കുറിപ്പും കണ്ടെത്തി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് താൻ ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമെന്ന് കുറിപ്പിൽ പറഞ്ഞിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. എന്നാൽ ഭാര്യക്കെതിരായ ആരോപണം യാഥാർഥ്യമാണോ, അതാണോ സംഭവത്തിന് പിന്നിലെ യഥാർഥ കാരണം തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
SUMMARY: Father attempts suicide by killing two daughters in five-star hotel in Bengaluru
















