ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ സ്‌പെയിൻ ലോക ചാമ്പ്യൻമാർ. സ്‌പെയിനിന്റെ രണ്ടാം കിരീട നേട്ടമാണിത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കിരീടമുയർത്തി ഒന്നരപ്പതിറ്റാണ്ടിനു ശേഷമാണ് സ്‌പെയിൻ വീണ്ടും ലോക ചാമ്പ്യൻമാരാകുന്നത്.
ആവേശം നിറഞ്ഞ കലാശപോരാട്ടത്തില്‍ നിശ്ചിമ സമയത്ത് ഇരുടീമുകൾക്കും വലകുലുക്കാനായില്ല. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് കലാശപ്പോരിന്റെ വിധിയെഴുതിയത്. പന്ത് പുറത്ത് പോകാതെ ഓടിപ്പിടിച്ച് നിക്കോ വില്യംസ് നൽകിയ പാസാണ് ടോറസ് വലയിലെത്തിച്ചത്. 113ാം മിനിറ്റിൽ താരം വീണ്ടും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. നേരത്തെ 96ാം മിനിറ്റിൽ സ്‌പെയിനിന്റെ നിക്കോ വില്യംസ് ഗോൾവല കുലുക്കിയെങ്കിലും അർജൻ്റൈൻ ഡിഫൻഡറെ സ്പാനിഷ് താരം മെറിനോ ഫൗൾ ചെയ്തെന്ന് കാണിച്ച് ഗോൾ റഫറി അനുവദിച്ചില്ല. വാർ പരിശോധനയിലും ഗോൾ നിഷേധിക്കപ്പെട്ടു.
Spain are #FIFAWorldCup Champions. 🏆 pic.twitter.com/mWLw5iis2C
— FIFA World Cup (@FIFAWorldCup) July 19, 2026
മത്സരത്തിലുടനീളം സ്പെയിൻ നിറഞ്ഞു കളിച്ചപ്പോൾ അർജന്റീനയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്പെയിൻ ഗോളിലേക്ക് 20 ഷോട്ടുകൾ തൊടുത്തപ്പോൾ, അർജന്‍റീനയുടെ കണക്കിൽ ഒന്നുമാത്രം. മത്സരത്തിന്റെ ഭൂരിഭാഗം സമയവും അർജന്‍റീന ചിത്രത്തിലേ ഇല്ലായിരുന്നു. സൂപ്പർ താരം ലയണൽ മെസിക്ക് പന്ത് തൊടാൻ പോലും കിട്ടാത്ത സ്ഥിതിയായിരുന്നു മൈതാനത്ത്. മത്സരത്തിൽ മൊത്തം 120 മിനിറ്റ് കളിച്ചിട്ടും വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് സ്പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി ഉതിർക്കാനായത്. നിശ്ചിത സമയത്തോ ഇഞ്ചുറി ടൈമിലോ സ്പെയിൻ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും അടിക്കാൻ അവർക്കായില്ല. ഇൻജുറി ടൈമിൽ അർജന്‍റീന താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയത് അർജന്‍റീനക്ക് തിരിച്ചടിയായി. സ്പെയിൻ പ്രതിരോധ താരം കുബാർസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞ കാർഡ് വാങ്ങിയാണ് എൻസോ പുറത്തായത്.
സ്പാനിഷ് പടയുടെ പ്രതിരോധത്തിന് മുന്നിൽ അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾ പൊലിയുകയായിരുന്നു. ലോകകപ്പ് ഫൈനലിൽ മൂന്ന് തവണ തന്റെ ടീമിനെ നയിക്കുന്ന ആദ്യ നായകനെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കിയ ലയണൽ മെസ്സിക്കും അർജന്റീനയ്ക്കും തോൽവി കടുത്ത നിരാശയായി മാറി. അതിനിടെ ഗ്രൗണ്ടിനു പുറത്തെ മോശം പെരുമാറ്റത്തിന്റെ പേരിൽ അർജന്‍റീന കോച്ച് ലയണൽ സ്കലോനിക്ക് യെല്ലോ കാർഡും ലഭിച്ചു.
മത്സരത്തിന് മുന്നോടിയായി നടന്ന സമാപന ചടങ്ങിൽ ഐഷോസ്പീഡ്, പോസ്റ്റ് മാലോൺ, റാപ്പർ സ്വേ ലീ എന്നിവർ പങ്കെടുത്തു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നടന്ന ഹാഫ് ടൈം ഷോയിൽ ബി ടി എസ്, ജസ്റ്റിൻ ബീബർ, ഷക്കീറ എന്നിവർ സംഗീത വിരുന്നൊരുക്കി. മത്സരത്തിന് മുന്നോടിയായി അർജന്റീനയുടെ ഇതിഹാസ താരം മാരിയോ കെംപെസും സ്പെയിനിന്റെ ആന്ദ്രെ ഇനിയേസ്റ്റയും ചേർന്നാണ് ലോകകപ്പ് ട്രോഫി മൈതാനത്തേക്ക് എടുത്തുയർത്തിയത്. തുടർന്ന് പ്രശസ്ത ഹോളിവുഡ് താരം ടോം ക്രൂസ് പ്രസംഗിച്ചു.
Updating….
















