എറണാകുളം: കളമശേരി പോളിടെക്‌നിക് കോളജിലെ ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ച് കോളജ് അധികൃതര്‍. അറസ്റ്റിലായ ആകാശ്, അഭിരാജ്, ആദിത്യന്‍ എന്നിവരെ സസ്‌പെന്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് മൂന്ന് പേരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളിൽ ആദിത്യൻ, അഭിരാജ് എന്നിവരെ സ്റ്റേഷൻജാമ്യത്തിൽ വിട്ടിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി നാല് അധ്യാപകരെ ഉൾപ്പെടുത്തി കോളേജ് പ്രത്യേക അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെരാത്രി മുതൽ ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്. രാത്രി ഒൻപതി മണിക്ക് തുടങ്ങിയ റെയ്ഡ് ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടു. റെയ്ഡിനെ തുടർന്ന് മൂന്ന് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഹോളി ആഘോഷത്തിനായി എത്തിച്ച കഞ്ചാവാണ് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെടുത്തത്. കഞ്ചാവ് എത്തിച്ച് നൽകിയത് ആരെന്ന് കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിക്കും. സംഭവത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. പിടിയിലായവർക്ക് സംഭവത്തിൽ ഉത്തരവാദിത്വമുണ്ടെന്ന് കളമശേരി എസിപി ബേബി പറഞ്ഞു. പ്രതികളുടെ മുറിയിൽ വച്ചാണ് കഞ്ചാവ് പിടികൂടിയത്.
<BR>
TAGS : KALAMASSERY POLYTECHNIC COLLEGE | GANJA CASE
SUMMARY : Ganja seized in Kalamassery Polytechnic hostel; Three accused students suspended