ന്യൂഡൽഹി: നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ്, ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മ്മിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. ഏറെനേരം സമുദ്രാന്തര്‍ഭാഗത്ത് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനമുള്ള അന്തര്‍വാഹിനികളാണ് നാവികസേന ആവശ്യപ്പെട്ടിരുന്നത്.
ഇതിലേക്കായി സ്‌പെയിന്‍ ആസ്ഥാനമായ നവന്തിയ എന്ന പ്രതിരോധ കമ്പനിയും ഇന്ത്യന്‍ കമ്പനിയായ എല്‍.ആന്‍ഡ്.ടിയും ചേര്‍ന്നുള്ള സംരംഭം കരാര്‍ ലഭിക്കാന്‍ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ നവന്തിയ മുന്നോട്ടുവെച്ച എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സാങ്കേതിക വിദ്യയേക്കാള്‍ നാവികസേനയ്ക്ക് ബോധിച്ചത് ജര്‍മ്മന്‍ കമ്പനിയുടെ സാങ്കേതിക വിദ്യയാണ്. പ്രോജക്ട് 75ഐ എന്ന പദ്ധതി പ്രകാരമാണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുക. പ്രതിരോധമന്ത്രാലയം അന്തര്‍വാഹിനി ഇടപാടിനായി നിശ്ചയിച്ചിരുന്നത് 43,000 കോടിരൂപ ആയിരുന്നു. എന്നാല്‍ ജര്‍മ്മന്‍ കമ്പനിയുടെ സാങ്കേതികവിദ്യ പ്രകാരം അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കണമെങ്കില്‍ ഏതാണ്ട് 70,000 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍.
കരയാക്രമണത്തിനുള്ള ശേഷി, കപ്പലുകളെ ആക്രമിക്കല്‍, അന്തര്‍വാഹിനികളെ ആക്രമിക്കല്‍, രഹസ്യവിവര ശേഖരണം എന്നിവ നടപ്പിലാക്കല്‍ തുടങ്ങിയവയാണ് നാവികസേന അന്തര്‍വാഹിനിയുടെ സവിശേഷതകളായി ആവശ്യപ്പെട്ടിരുന്നത്.
TAGS: NATIONAL | INDIAN NAVY
SUMMARY: German TkMS Wins Massive Indian AIP Submarine Deal