കൊച്ചി: മതവിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യം തേടിയ ബിജെപി നേതാവ് പി.സി.ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കരുത് എന്നിവയടക്കം മുന്‍പ് ജാമ്യം നല്‍കിയപ്പോള്‍ ചുമത്തിയ വ്യവസ്ഥകളുടെ ലംഘനമാണ് പി.സി.ജോര്‍ജ് നടത്തിയിരിക്കുന്നത് എന്നു കോടതി ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ എല്ലാവരും കോടതി ഉത്തരവുകള്‍ ലംഘിച്ചാല്‍ എന്തു ചെയ്യും? പി.സി.ജോര്‍ജ് പത്തു നാല്‍പ്പതു കൊല്ലമായി പൊതുപ്രവര്‍ത്തകനും എംഎല്‍എയുമൊക്കെ ആയിരുന്നില്ലേ? അത്തരമൊരാള്‍ എങ്ങനെയാണ് കോടതി ഉത്തരവ് ലംഘിക്കുന്നതെന്നും ചോദിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയാമെന്നു വ്യക്തമാക്കി.
ജനുവരി ആറിന് ജനം ടിവിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ‘മുസ്‌ലിംകള്‍ എല്ലാവരും പാകിസ്താനിലേക്ക് പോകട്ടെ, ഞങ്ങള്‍ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്‌ലിംകള്‍ എല്ലാവരും വർഗീയവാദികള്‍, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്, വർഗീയവാദിയല്ലാത്ത ഒരു മുസ്‍ലിമും ഇന്ത്യയിലില്ല.
പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീല്‍, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബി.ജെ.പിയെ തോല്‍പ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയില്‍ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചത്’ -എന്നെല്ലാമാണ് പി.സി. ജോർജ് പറഞ്ഞത്. വിദ്വേഷ പരാമർശത്തില്‍ പി.സി. ജോർജിനെതിരേ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നത്.
TAGS : HIGH COURT | PC GEORGE
SUMMARY : High Court strongly criticizes PC George