ന്യൂഡൽഹി: യു.എസ് ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ നിര്യാണത്തിൽ ഔദ്യോഗികമായി അനുശോചിച്ച് ഇന്ത്യ. ന്യൂഡൽഹിയിലെ ഇറാൻ എംബസിയിൽ എത്തി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ചു.
എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ട അദ്ദേഹം, ഖമനയിയോടുള്ള ആദരവ് രേഖപ്പെടുത്തുകയും ഇറാൻ ജനതയുടെ നഷ്ടത്തിൽ പങ്കുചേരുകയും ചെയ്തു. വിയോഗ വാർത്തയ്ക്ക് പിന്നാലെ ഇന്ത്യ സ്വീകരിച്ച ഈ നയതന്ത്ര നീക്കം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ഇറാന്റെ യുദ്ധക്കപ്പൽ തകർത്ത സംഭവത്തിലും ഖമനയിയുടെ വധത്തിലും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തെച്ചൊല്ലി പ്രതിപക്ഷ പാർട്ടികൾ നേരത്തെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം പണയപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി വിമർശിച്ചപ്പോൾ, ഖമേനിയുടെ വധത്തിൽ പ്രതികരിക്കാത്തത് അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും വിദേശകാര്യ സെക്രട്ടറി വഴി ഔദ്യോഗികമായി അനുശോചനം അറിയിച്ചത് ഇറാനുമായുള്ള നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
SUMMARY: India expresses condolences on Khamenei’s death; Foreign Secretary visits Iranian embassy in person















