പാരിസ്: പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ കടന്ന് വിനേഷ് ഫോഗട്ട്. ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസിനെയാണ് വിനേഷ് വീഴ്ത്തിയത്. 5-0 ആയിരുന്നു സ്കോർ. ഇതോടെ ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും വിനേഷിന് സ്വന്തമാക്കി.
ബുധനാഴ്ച രാത്രി 11.23 നാണ് ഫൈനൽ. അമേരിക്കയുടെ സാറ ആൻ ഹിൽഡെബ്രാൻ്റുമായാണ് വിനേഷ് ഏറ്റുമുട്ടുക. ഫൈനലില്‍ സ്വര്‍ണം നേടിയാല്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമെന്ന അതുല്യ റെക്കോഡും ഇവര്‍ക്ക് സ്വന്തമാകും. വെള്ളി നേടിയാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടവും ഇവര്‍ക്ക് സ്വന്തമാകും.
ഗുസ്തി ഫെഡറേഷനെതിരെയുള്ള സമരത്തില്‍ ഉള്‍പ്പെടെ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് 29കാരിയായ വിനേഷ് ഫോഗട്ട്. ഫോഗട്ടിന്റെ വിജയം സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷമാക്കുകയാണ് പലരും. കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരായ ശക്തമായ മറുപടിയാണ് വിനേഷ് തന്റെ വിജയത്തിലൂടെ നൽകിയിരിക്കുന്നതെന്നാണ് ചിലര്‍ കുറിച്ചിരിക്കുന്നത്. സ്വന്തം രാജ്യത്ത് തെരുവിലൂടെ വലിച്ചിഴച്ചു, വിനേഷ് ലോകം കീഴടക്കാൻ പോകുന്നുവെന്നായിരുുന്നു ഗുസ്തി താരം ബജ്‍രങ് പൂനിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഇന്ത്യക്ക് ഒളിമ്പിക്സില്‍ ഗുസ്തിയില്‍ ഏഴ് മെഡലുകളാണുള്ളത്. 5 വെങ്കലവും 2 വെള്ളിയും. ഒരു ഇന്ത്യന്‍ ഗുസ്തി താരവും ഇതുവരെ ഒളിംപിക്സ് സ്വര്‍ണം നേടിയിട്ടില്ല. സുശീല്‍ കുമാര്‍, രവി കുമാര്‍ ദഹിയ എന്നിവരാണ് നേരത്തെ ഇന്ത്യക്കായി ഒളിമ്പിക്സില്‍ വെള്ളി നേടിയ പുരുഷ താരങ്ങള്‍.
<br>
TAGS : VINESH PHOGAT | 2024 PARIS OLYMPICS
SUMMARY : India secures medal in wrestling final; Vinesh Phogat in the final