ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ ഇടക്കാല ഭരണത്തലവനായി മുതിർന്ന മതപണ്ഡിതൻ ആയത്തുല്ല അലിറേസ അറാഫിയെ നിയമിച്ചു. ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖമനയി വധിക്കപ്പെട്ടതോടെ ഇറാന്റെ ഭരണഘടനയിലെ 111-ാം അനുച്ഛേദം അനുസരിച്ചാണ് ഈ അടിയന്തര നടപടി.
ഖമനയിയുടെ അടുത്ത അനുയായി കൂടിയാണ് 67 കാരനായ ആയത്തുല്ല അലിറേസ അറാഫി. അലിറേസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഭരണസമിതിയാകും പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ ഭരണം നടത്തുക.ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്‌സെനി എജെഇ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
1959-ൽ ജനിച്ച 67 വയസ്സുകാരനായ അറാഫി ഇറാന്റെ മതപരവും രാഷ്ട്രീയവുമായ അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ള വ്യക്തിയാണ്. രാജ്യത്തെ ഇസ്ലാമിക് സെമിനാരികളുടെ ദേശീയ ശൃംഖലയുടെ തലവനായ അദ്ദേഹം ഗാർഡിയൻ കൗൺസിലിലും അസംബ്ലി ഓഫ് എക്സ്‌പെർട്‌സിലും അംഗമാണ്.
SUMMARY: Iran announces Ayatollah Alireza Arafi as Khamenei’s successor















