കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തില്‍ കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. വൈദ്യുതി നിലയങ്ങളും കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും കേന്ദ്രീകരിച്ചുള്ള ആക്രമണത്തിലാണ് ഇന്ത്യക്കാരന് ജീവന്‍നഷ്ടമായത്. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമല്ല. കുവൈത്തില്‍ നടന്ന രൂക്ഷമായ ആക്രമണത്തിൽ വൈദ്യുത നിലയങ്ങൾക്കും ഒരു ജലശുദ്ധീകരണ പ്ലാന്റിനും കേടുപാടുകളുണ്ടായി.
യുഎഇയിലും പുലര്‍ച്ചെ ശക്തമായ ആക്രമണമുണ്ടായി. തുടര്‍ സ്‌ഫോടക ശബ്ദങ്ങള്‍ കേട്ടു. എന്നാല്‍, ഫലപ്രദമായി ആക്രമണത്തെ ചെറുക്കാനായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹ്റൈനില്‍ പുലര്‍ച്ചെ മൂന്ന് തവണ ആക്രമണശ്രമം ഉണ്ടായി. കടല്‍ മാര്‍ഗമുള്ള യാത്രക്കും മത്സ്യബന്ധനത്തിനും നിരോധനമേര്‍പ്പെടുത്തി. വൈകിട്ട് ആറ് മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് വിലക്ക്
അതേസമയംഇറാനിലെ തബ്രിസിലുള്ള പെട്രോകെമിക്കൽ പ്ലാന്റിന് നേരെ യുഎസ്-ഇസ്രയേൽ ആക്രമണമുണ്ടായി. ഇതിനെത്തുടർന്ന് തലസ്ഥാനമായ തെഹ്‌റാന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. തെക്കൻ ഇസ്രയേലിലെ വ്യവസായ മേഖലയെ ലക്ഷ്യം വച്ച് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തമുണ്ടായി. ഇത് രാസവസ്തുക്കൾ ചോരാൻ ഇടയാക്കുമോ എന്ന വലിയ ആശങ്ക പരത്തി.
ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകളും ഡ്രോണുകളും തങ്ങളുടെ വ്യോമപരിധിയിൽ വച്ച് തടഞ്ഞതായി വിവിധ ഗൾഫ് രാജ്യങ്ങൾ അറിയിച്ചു. തെക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ ഐക്യരാഷ്ട്രസഭ (UN) സമാധാന സേനാംഗം കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ഡ്രോണുകൾ ഇസ്രയേൽ തടഞ്ഞു. പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ യോഗം ചേർന്നു. യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധസാഹചര്യം ലഘൂകരിക്കുന്നതിനും സമാധാനം കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഇവർ അറിയിച്ചു.
SUMMARY: Iranian attack; Indian killed in Kuwait
















