ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു വർത്തൂർ പോലീസാണ് കേസെടുത്തത്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി 2 ലക്ഷം രൂപ വരെ മാത്രം ചെലവാക്കാൻ അനുമതിയുള്ള കാർഡാണ് കമ്പനി യുവാവിന് നൽകിയിരുന്നത്. 2023 ഒക്ടോബർ മുതൽ 2024 ജനുവരി വരെയുള്ള നാല് മാസത്തിനിടെ 27,01,139 രൂപയാണ് ഇയാൾ കാർഡ് വഴി ചെലവാക്കിയത്.
തട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ, ചൈനയിലെയും പാകിസ്ഥാനിലെയും ചിലരുടെ ഭീഷണി മൂലമാണ് പണം ചെലവാക്കിയതെന്നായിരുന്നു യുവാവിന്റെ വിശദീകരണം. തുക മൂന്ന് ഗഡുക്കളായി തിരികെ നൽകാമെന്ന് ഇയാൾ കമ്പനിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പണം നൽകാതെ സമയം നീട്ടിക്കൊണ്ടുപോയ യുവാവ്, ഒടുവിൽ പണം തിരികെ ചോദിച്ച മാനേജർക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെയാണ് കമ്പനി പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വർത്തൂർ പോലീസ് സ്റ്റേഷൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: IT employee in Bengaluru embezzled Rs 27 lakh using company credit card; case registered














