ലഖ്‌നൗ: അയോധ്യ സംഭാവന തട്ടിപ്പിന് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറിയായി ജഗദീഷ് അഫാലെയെ തെരഞ്ഞെടുത്തു. ഐഐടി ബോംബെയിലെ പൂർവ വിദ്യാർഥിയായ അഫാലെ രാമക്ഷേത്ര നിർമാണത്തിന്റെ മേല്‍നോട്ടം വഹിച്ച എഞ്ചിനീയറുമാണ്. സെപ്റ്റംബർ രണ്ടിന് ചേരുന്ന യോഗത്തില്‍ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കും. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളുടെ നടത്തിപ്പിനായി ഇടക്കാല ജനറല്‍ സെക്രട്ടറി കൃഷ്ണ മോഹനൊപ്പം ജോയിന്റ് സിഗ്നേറ്ററിയായും അഫാലെയെയാണ് തീരുമാനിച്ചിരിക്കുന്നത്.
ക്ഷേത്ര സംഭാവനയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പുറത്തുവന്നതോടെയാണ് കൂടുതല്‍ ഉത്തരവാദിത്തത്തോടെ ട്രസ്റ്റിന്റെ പ്രവർത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാനുള്ള നടപടികള്‍ ആരംഭിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണച്ചുമതലകള്‍ ഇനി സെക്രട്ടറിക്കായിരിക്കും. സംഭാവന തട്ടിപ്പ് വിവാദങ്ങളെ തുടർന്ന് ആരോപണവിധേയരായ ശ്രീരാമ ജന്മഭൂമി ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത് റായ്, ട്രസ്റ്റ് അംഗമായിരുന്ന അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവർ രാജിവച്ചിരുന്നു.
തുടർന്ന് ജൂലായ് 6ന് ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് അഫാലെയുടെ പേര് നിർദ്ദേശിക്കപ്പെട്ടത്. ധനകാര്യ ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയനിയമനമെന്നാണ് സൂചന. ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ജോയിന്റ് സിഗ്നേറ്ററി ചുമതലയും ജഗദീഷ് അഫാലെയ്ക്ക് നല്‍കിയിട്ടുണ്ട്.
SUMMARY: Jagdish Aphale to become Ram Mandir Trust Secretary















