പത്തനംതിട്ട: ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ ദേവസ്വം ബോർഡ് തിരഞ്ഞെടുത്തു. കണ്ഠര് രാജീവരുടെ മകനാണ് കണ്ഠര് ബ്രഹ്മദത്തൻ. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തന്ത്രിയായി തുടരാൻ കഴിയില്ലെന്ന് നേരത്തെ അറിയിച്ച കണ്ഠര് രാജീവര് തനിക്ക് പകരം മകൻ കണ്ഠര് ബ്രഹ്മദത്തനെ നിർദേശിച്ച് ദേവസ്വം ബോർഡിന് കത്ത് നല്‍കിയിരുന്നു.
ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകള്‍ ചിങ്ങം ഒന്നു മുതല്‍കർക്കടകം 31 വരെ നിർവഹിക്കുന്നതിന് താഴമണ്‍ മഠം കണ്ഠര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പീ.ഡി സന്തോഷ് കുമാർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു,
കണ്ഠര് രാജീവര് തന്നെ സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ വിഷയത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തീരുമാനമെടുക്കാം എന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. തുടർന്ന് വിദഗ്ധ തന്ത്രിമാരടങ്ങുന്ന ഒരു മൂന്നംഗ സമിതിയെ നിയോഗിക്കുകയും ഈ സമിതി ഇന്നലെ തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ യോഗത്തിലാണ് കണ്ഠരര് ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കാൻ തീരുമാനമെടുത്തത്.
SUMMARY: Kandararu Brahmadattan is the new Thantri of Sabarimala
















