കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. 84 വയസ്സുകാരിയായ അന്നമ്മയെ കൊലപ്പെടുത്തിയതിനാണ് അദ്വൈതിനെ (24) പെരുമ്പാവൂർ പോലീസ് ബൊമ്മനഹള്ളിയിൽ നിന്നു പിടികൂടിയത്. അന്നമ്മയെ തേങ്ങയെറിഞ്ഞ് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ചു കൊന്നതായി ഇയാൾ പോലീസിനു മൊഴിനൽകി.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പെരുമ്പാവൂർ സ്വദേശിയായ അഭിഭാഷകന്റെ തോട്ടുവയിലെ പറമ്പിൽ അന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുരയിടത്തിന്റെ സൂക്ഷിപ്പുകാരിയായിരുന്നു അന്നമ്മ. അന്നമ്മയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്കു പോലീസ് എത്തിച്ചേർന്നത്.
തുടർന്ന് അയൽവാസികളെയും നാട്ടുകാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാടുവിട്ട അദ്വൈതിലേക്ക് പോലീസ് എത്തിയത്. തന്റെ അമ്മയെ വഴക്കു പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് അദ്വൈത് വെളിപ്പെടുത്തി.
ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. ഇതിനു ശേഷം അന്നമ്മയുടെ ആഭരണങ്ങൾ ഊരിയെടുത്ത ശേഷം വീട്ടിലേക്കു പോയി. രാത്രിയോടെ എറണാകുളത്തും തുടർന്ന് ബെംഗളൂരുവിലേക്കും കടക്കുകയായിരുന്നു.
SUMMARY: Kodanad old woman murder accused arrested from Bengaluru.