തിരുവനന്തപുരം: വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് യൂടൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി). എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെയാണ് നിയമ നടപടി ആരംഭിച്ചത്. യൂടൂബ് ചാനല്‍ വ്യാജവാർത്ത പ്രചരിപ്പിച്ചെന്നും അതേ മാധ്യമങ്ങളിലൂടെ ചാനൽ മാപ്പു പറയണമെന്നും കെഎസ്ഇബി വക്കീൽ നോട്ടീസിലൂടെ ആവശ്യപ്പെട്ടു. യഥാർത്ഥ വസ്തുതകൾ ചാനലിലൂടെ തന്നെ ജനങ്ങളെ അറിയിക്കാത്ത പക്ഷം ഒരു കോടി രൂപ നഷ്ട പരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് കെഎസ്ഇബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചത്. ചാനല്‍ നടത്തിപ്പുകാരായ വടയാര്‍ സുനില്‍, ജി സിനുജി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.
“കെഎസ്ഇബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ” എന്ന ശീർഷകത്തിൽ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് ഇവർ തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിയത്. കെ എസ് ഇ ബി നൽകുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങൾ ഒന്നൊന്നായി പരാമർശിച്ച് നടത്തിയ വ്യാജപ്രചാരണത്തിലെ ഓരോ പരാമർശങ്ങൾക്കും കൃത്യവും വ്യക്തവും നിയമപരവുമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്.
ജനങ്ങളുടെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്ന് കെഎസ്ഇബി അറിയിച്ചു.
<BR>
TAGS : KSEB | DEFAMATION CASE
SUMMARY : KSEB takes legal action against YouTube channel for allegedly spreading false propaganda; 1 crore compensation was demanded