ബെംഗളൂരു: ക്ഷേത്ര സന്ദർശനത്തിന് പദയാത്രയായി എത്തിയ തീർഥാടക സംഘത്തിലെ 8 വയസ്സുകാരനെ പുള്ളിപ്പുലി കടിച്ചു പരുക്കേൽപിച്ചു. ചാമരാജനഗർ മലെ മഹാദേശ്വര ഹിൽസിലാണ് സംഭവം. ബെംഗളൂരു സൗത്ത് ജില്ലയിലെ ചന്നപട്ടണ ബുവള്ളി സ്വദേശി ശ്രേയസ്സിനാണ് പരുക്കേറ്റത്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസും വനംവകുപ്പ് ഗാർഡുകളും പുള്ളിപ്പുലിക്ക് നേരെ വെടിയുതിർത്ത് ഓടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. ശ്രേയസ്സിന് കൈകളിലും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. എംഎം ഹിൽസിന് മുകളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുട്ടിയ്ക്ക് ചികിത്സ നൽകി.
കഴിഞ്ഞ മാസം 21ന് തീർഥാടക സംഘത്തിനു നേരെ നടന്ന പുള്ളിപ്പുലി ആക്രമണത്തിൽ മണ്ഡ്യ സ്വദേശി പ്രവീൺ(30) കൊല്ലപ്പെട്ടിരുന്നു.ശിവരാത്രി, ഉഗാദി ഉത്സവകാലത്താണ് മലമുകളിലെ ക്ഷേത്രത്തിൽ തീർഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നത്. വിദൂര ജില്ലകളിൽ നിന്നു പോലും വൻസംഘങ്ങൾ പദയാത്രയായി എത്താറുണ്ട്.
അതേസമയം, ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ഗോപാലപുരയിലെ ഫാമിൽ കടുവയെ കണ്ടെത്തി. കടുവ പശുത്തൊഴുത്തിൽ കയറി പശു കിടാവിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രദേശത്ത് വനം വകുപ്പ് അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
SUMMARY: Leopard attacks 8-year-old pilgrim















