വയനാട്: കമ്പമലയിലെ പുൽമേടിൽ തീയിട്ടയാളെ പിടികൂടി. തൃശ്ശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ സുധീഷാണ് (27) പിടിയിലായിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കേസടക്കം നേരത്തെയും പല കേസുകളിലെ പ്രതിയായ ഇയാളെ വനത്തിനുള്ളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ കാട്ടുതീ പടർന്ന പ്രദേശത്തിന് തൊട്ടടുത്താണ് ഇന്ന് വീണ്ടും തീ കണ്ടത്. അഗ്നി രക്ഷാ സേനയും വനപാലകരും ചേർന്ന് തീയണച്ചെങ്കിലും പുൽമേടുകൾക്ക് ബോധപൂർവം ആരോ തീ വെച്ചതാണോ എന്ന സംശയം വനംവകുപ്പിനുണ്ടായിരുന്നു. ഉൾകാട്ടിൽ വനംവകുപ്പ് തെരച്ചിൽ നടത്തുകയും വനത്തിനുള്ളിൽ വച്ച് തന്നെ ഇയാളെ പിടികൂടുകയുമായിരുന്നു.
നേരത്തെ കഞ്ചാവ് കേസിലും വാഴകൃഷി വെട്ടി നശിപ്പിച്ച കേസിലും ഇയാളെ പോലീസ് പിടികൂടിയിരുന്നു.ഇന്നലെ പടർന്ന കാട്ടു തീയിൽ രണ്ടു മലകളിലെയും പുൽമേടുകളും, അടിക്കാടും പൂർണമായി കത്തി നശിച്ചെങ്കിലും മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. ഇന്ന് വീണ്ടും തീ പടർന്നതോടെയാണ് സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിൽ വനംവകുപ്പ് എത്തിയത്. വയനാട് തലപ്പുഴ മുനീശ്വരൻ കുന്നിലെ റവന്യൂ ഭൂമിയിലും ഇന്ന് തീപിടിത്തമുണ്ടായി.
<BR>
TAGS : MANANTHAVADI | FIRE ACCIDENT
SUMMARY : Mananthavady Kambamala fire; Accused arrested