തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്‌ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തില്‍ പോലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. മാധ്യമശ്രദ്ധക്ക് വേണ്ടിയാണ് യദുവിന്റെ പരാതിയെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചത്.
നാല്, അഞ്ച് പ്രതികള്‍ ആരാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ പ്രതിപ്പട്ടികയില്‍ നാല്, അഞ്ച് പ്രതികള്‍ ഉണ്ടായിരുന്നില്ല. കന്യാകുമാരി സ്വദേശി രാജീവ് ആണ് നാലാം പ്രതി. മേയറുടെ സഹോദരന്റെ ഭാര്യ ആര്യയാണ് അഞ്ചാം പ്രതി. 14 രേഖകള്‍ പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന യദുവിന്റെ ഹരജി 29ന് പരിഗണിക്കും.
യദുവിന്റെ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് കോടതിയില്‍ ഹാജരാക്കി. കെഎസ്‌ആർടിസി ബസ്, മേയർ സഞ്ചരിച്ച കാർ എന്നിവയുടെ വിവരങ്ങളും ഇവയും മഹസറും സമർപ്പിച്ചിട്ടുണ്ട്. പ്രതികളുടെ മൊഴിയും രേഖപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
TAGS : KSRTC | INVESTIGATION
SUMMARY : Mayor-KSRTC driver dispute; Investigation progress report submitted