മുംബൈ: സെയ്ഫ് അലി ഖാന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. ആക്രമണം നടന്ന് 1 മണിക്കൂറും 41 മിനിറ്റും കഴിഞ്ഞതിന് ശേഷമാണ് നടനെ ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോർട്ടിലുണ്ടെന്ന് പോലീസ് പറഞ്ഞു. ജനുവരി 16ന് പുലർച്ചെ 4.11നാണ് ലീലാവതി ആശുപത്രിയിൽ സെയ്ഫിനെ പ്രവേശിപ്പിക്കുന്നത്. ഏകദേശം 2.30നാണ് ആക്രമണം നടന്നത്. ലീലാവതിയിൽ നിന്ന് 10-15 മിനിറ്റ് ദൂരം മാത്രമേ സെയ്ഫ് താമസിക്കുന്ന ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ നിന്നുള്ളൂ. ബാന്ദ്ര പോലീസിന് സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആശുപത്രിയിൽ എത്തിച്ചത് അഫ്സർ സായ്ദി എന്ന സുഹൃത്താണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. സെയ്ഫ് തന്റെ 8 വയസ്സുള്ള മകൻ തൈമൂർ അലി ഖാനൊപ്പം ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിയതെന്ന് ഡോക്ടർമാരിൽ ഒരാൾ നേരത്തെ സൂചിപ്പിച്ചിരുന്നു. മൂത്തമകൻ ഇബ്രാഹിം അലി ഖാനാണ് സെയ്ഫിനെ ലീലാവതി ആശുപത്രിയിൽ എത്തിച്ചതെന്നാണ് മറ്റ് റിപ്പോർട്ടുകൾ. എന്നാൽ സെയ്ഫിന്റെ മാനേജർ ഈ വാദങ്ങളെല്ലാം നിരസിച്ചിരുന്നു. വീട്ടുജോലിക്കാരനൊപ്പം ഓട്ടോറിക്ഷയിൽ വന്നെന്നാണ് മാനേജർ പറഞ്ഞത്. പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവന്നതിനാൽ സെയ്ഫ് അലി ഖാൻ നേരിട്ട ആക്രമണവുമായി ബന്ധപ്പെട്ട് ദുരൂഹതകളും തുടരുകയാണ്.
TAGS: NATIONAL | SAIF ALI KHAN
SUMMARY: Medical report of actor Saif ali khan revealed