കോഴിക്കോട്: കോഴിക്കോട് കോവൂർ എംഎൽഎ റോഡിൽ ഓടയിൽ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി ശശിയാണ് (60) മരിച്ചത്. അപകടംനടന്ന സ്ഥലത്തുനിന്ന് ഒരു കിലോ മീറ്റർ മാറി റോഡിനോടു ചേർന്ന ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴ കാരണം ഞായറാഴ്ച രാത്രിയോടെ നിർത്തിവെച്ച തിരച്ചിൽ തിങ്കളാഴ്ച പുനരാരംഭിച്ചതോടെയാണ് മൃതദേഹം കണ്ടതായി നാട്ടുകാർ പോലീസിനേയും അഗ്നിരക്ഷാ സേനയേയും അറിയിച്ചത്. മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രി പെയ്ത മഴയെതുടർന്നാണ് സംഭവം. എംഎൽഎ റോഡിലെ ബസ് സ്‌റ്റോപ്പിൽ ഇരിക്കുകയായിരുന്നു ശശി. ഇതിനിടെ ഇയാൾ ഓടയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇവരാണ് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചത്. ഒരു കിലോമീറ്റർ ദൂരം ഓടയിലൂടെ നടന്ന് ഫയർഫോഴ്‌സ് അംഗങ്ങൾ പരിശോധന നടത്തിയിരുന്നു. ശക്തമായ ഒഴുക്കാണ് ഓടയിൽ അനുഭവപ്പെട്ടിരുന്നത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പുലർച്ചെ ഒന്നര വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശക്തമായ മഴയും തിരച്ചിന് വെല്ലുവിളിയായി. കോവൂർ, ചേവായൂർ, ചേവരമ്പലം, മെഡിക്കൽ കോളേജ് പ്രദേശങ്ങളിലെ വെള്ളം അപകടമുണ്ടായ ഓവുചാലിലൂടെയാണ് മാമ്പുഴയിലാണ് എത്തുന്നത്.
TAGS: KERALA | DEATH
SUMMARY: Missing person from calicut found dead