തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45) ആണ് മരിച്ചത്. ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രവം ഉണ്ടായിരുന്നു.
ഇതോടെ മരിച്ചവരുടെ എണ്ണം 14ആയി. ജീവിതത്തിൽ ആദ്യമായാണ് പ്രവീൺ ഒരു പടക്കനിർമ്മാണ ശാലയിൽ ജോലിക്കായി എത്തിയത്. സുഹൃത്തായ സുരേഷ്, സുരേഷിന്റെ സഹോദരൻ സുജിത് എന്നിവർക്കൊപ്പമാണ് പ്രവീൺ മുണ്ടത്തിക്കോട്ടെ പടക്കശാലയിൽ എത്തിയത്. സ്ഫോടനം നടന്നയുടൻ സുരേഷും സുജിത്തും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെങ്കിലും പ്രവീൺ പടക്കശാലയ്ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
അതേസമയം, വെടിക്കെട്ട് സ്ഫോടനത്തില്‍ ശരീര ഭാഗങ്ങള്‍ തേടിയുള്ള പരിശോധന പൂർത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂർത്തിയാക്കി. വെടിക്കെട്ട് നിർമാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂർത്തിയായി. അവിടെ നിന്നും ശരീര ഭാഗങ്ങളൊന്നും കണ്ടെത്താനായില്ല. ചില വസ്തുക്കള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പിൾ ഫോറൻസിക് എടുത്ത ശേഷം പോലീസ് നിർദേശം അനുസരിച്ചായിരിക്കും ബാക്കി തീരുമാനം.
SUMMARY: Mundathikode accident: Another person who was undergoing treatment dies















