ബെംഗളുരു: മൈസൂരു ദസറയ്ക്ക് ഇന്നു തിരിതെളിയും. തിങ്കളാഴ്ച രാവിലെ 9.30-ന് ചാമുണ്ഡി ഹിൽസിലെ ദേവീവിഗ്രഹത്തിൽ പുഷ്പ്പങ്ങളർപ്പിച്ച് ഇന്റർ നാഷനൽ ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യും. സിദ്ധരാമയ്യയും മറ്റു മന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും.
മൈസുരു അംബാവിലാസ് കൊട്ടാരത്തില്‍ ഇന്നു പ്രത്യേക പൂജകൾ നടക്കും. വൊഡയാർ രാജകുടുംബത്തിലെ അവകാശിയും മൈസുരു എംപിയുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ രാജമുദ്രകളോടെ 11 ദിവസം സിംഹാസനത്തിലിരുന്നു സാധാരണ ജനങ്ങളെ കാണുന്ന ആചാര ദർബാറിനും ഇന്നു തുടക്കം കുറിക്കും ഒക്ടോബർ 2നു വിജയദശമി ദിനത്തിൽ മൈസൂരു കൊട്ടാര നഗരയിൽ ചാമുണ്ഡേശ്വരി ദേവി യുടെ വിഗ്രഹം പേറുന്ന സുവർണ ഹൗഡ (സ്വർണ സിംഹാ സനം) വഹിച്ചുകൊണ്ടുള്ള ജംബോ സവാരിയോടെ ദസറ ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിക്കും.
നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചു മൈസൂരു രാജവംശത്തിന്റെ നേതൃത്വത്തില്‍ 1610 മുതൽ ദസറ ആഘോഷങ്ങള്‍ നടന്നുവരികയാണ്. ബഹുജനങ്ങളുടെ ഉത്സവമായി വളർന്ന ദസറ ഇന്ന് സർക്കാരിന്റെ കീഴിലാണ് ആഘോഷിക്കുന്നത്. ഇത്തവണ 11 ദിവസമാണ് ദസറ ആഘോഷം.
ആഘോഷങ്ങൾക്കായി ചാമുണ്ഡിക്ഷേത്രം, കൊട്ടാര പരിസരം എന്നിടങ്ങളിലടക്കം ഒരുക്കങ്ങൾ പൂർത്തിയായി. കൊട്ടാരവും നഗരവീഥികളും തെരുവോരങ്ങളും നഗരത്തിലെ വൃക്ഷങ്ങളും ദീപപ്രഭയാൽ അലംകൃതമാക്കും. ദസറ സുരക്ഷ ജോലിക്കായി കമാൻഡോ ഫോഴ്സ്, റാപ്പിഡ് ആക്‌ഷൻ ഫോഴ്സ്, സിവിൽ, ട്രാഫിക് പോലീസ്, കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി), ജില്ലാ, നഗര സായുധ റിസർവ് പോലീസ് യൂണിറ്റുകൾ എന്നിവയുൾപ്പെടെ 6,000-ത്തിലധികം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
SUMMARY: Mysore Dasara begins today