കൊച്ചി∙ എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സെൻസർ ബോർഡ് അംഗീകാരം കിട്ടിയിട്ടുണ്ട്, പിന്നെന്താണ് പ്രശ്നമെന്ന് ചോദിച്ചാണു ജസ്റ്റിസ് സി.എസ്.ഡയസ് സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയത്. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി.വി.വിജേഷ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഹര്‍ജിക്കാരന്‍ എമ്പുരാന്‍ കണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ചിത്രമല്ലേ എമ്പുരാനെന്ന് ഹൈക്കോടതി ചോദിച്ചു. എമ്പുരാനെതിരെ ഹര്‍ജിക്കാരന്‍ പോലീസില്‍ പരാതി നല്‍കിയോ എന്നും ഹൈക്കോടതി ചോദിച്ചു. വിശദമായ വാദത്തിനു ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര വാർത്താ–വിതരണ മന്ത്രാലയത്തിന് നോട്ടിസ് അയയ്ക്കാനും നിർദേശിച്ചു.
ബിജെപി പ്രവര്‍ത്തകനായ വി വി വിജേഷായിരുന്നു എമ്പുരാനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഹരജി നൽകിയതെന്ന് വിജീഷ് നേരത്തെ പറഞ്ഞിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ വിജേഷിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ബിജെപി സസ്പെൻഡ് ചെയ്തു. പാർട്ടി അച്ചടക്കം ലംഘിച്ചെന്നു കാട്ടിയാണ് നടപടി. വിജേഷ് ഹർജി നല്‍കിയത് ബിജെപിയുടെ അറിവോടെയല്ലെന്നും സ്വന്തം നിലയ്ക്കാണെന്നും പാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കി. ഇത്തരമൊരു ഹർജി നൽകാൻ ബിജെപി നേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പാർട്ടി നയത്തിന് വിധേയമായി പ്രവർത്തിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് വ്യക്തമാക്കിയിരുന്നു.
<BR>
TAGS : EMPURAN | HIGH COURT
SUMMARY : ‘Petition for Publicity’; The High Court rejected the request to stop the exhibition of Empuran