തിരുവനന്തപുരം: പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ കാസറഗോട്ടും മലപ്പുറത്തും താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചു. മലപ്പുറത്ത് 74 സർക്കാർ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസറഗോഡ് 18 സ്‌കൂളുകളിലായി 18 ബാച്ചുകളുമാണ് അനുവദിച്ചത്.
മലപ്പുറത്ത് ഹ്യൂമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളുമാണ് അനുവദിച്ചത്. ഒരു സയൻസ് ബാച്ച് പോലും അനുവദിച്ചിട്ടില്ല. കാസറഗോഡ് ജില്ലയിൽ ഒരു സയൻസ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്‌സ് ബാച്ചുമാണ് അനുവദിച്ചത്.
മലപ്പുറം, കാസറഗോഡ് ജില്ലകളിൽ 138 താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് ഒരു വർഷം 14.90 കോടി രൂപ ചെലവ് വരുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പുതിയ ബാച്ചുകൾ അനുവദിക്കുന്നതിലൂടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
2023-24 അധ്യയന വർഷത്തിൽ ആകെ 4,25,671 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പാസായി ഉപരിപഠനത്തിന് യോഗ്യത നേടിയത്. പ്ലസ് വൺ പഠനത്തിനായി ആകെ 4,33,471 സീറ്റുകൾ മാർജിനൽ സീറ്റ് വർദ്ധനവ് ഉൾപ്പെടെ സർക്കാർ എയ്ഡഡ്,അൺ-എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ ലഭ്യമാണ്. സർക്കാർ, എയ്ഡഡ് മേഖലയിൽ 3,78,580 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
<BR>
TAGS : PLUS ONE | KERALA
SUMMARY : Plus one crisis: 138 additional batches sanctioned in Kasaragod and Malappuram districts