ബെംഗളൂരു: വലിയ ആശയവ്യവസ്ഥകളിലൂടെയോ അധികാരത്തിന്റെ കസേരകളിലൂടെയോ അല്ല, മനുഷ്യരുടെ നിത്യജീവിതത്തിലൂടെയാണ് വൈക്കം മുഹമ്മദ് ബഷീർ ലോകത്തെ കണ്ടതെന്ന് പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എൻ പറഞ്ഞു. ബഷീറിന്റെ എഴുത്ത് ഒരു സാഹിത്യപ്രവർത്തനം മാത്രമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനവും പ്രതിരോധചിന്തയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച ‘ബഷീർ ഓർമ്മ’ സംവാദത്തിൽ ‘ബഷീർ കണ്ട ലോകം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു കെ. ഇ. എൻ. സമൂഹം മാറിക്കൊണ്ടിരിക്കുമ്പോഴും ബഷീറിന്റെ കഥാപാത്രങ്ങൾ ഇന്നും പ്രസക്തരായി തുടരുന്നത്, അവ മനുഷ്യന്റെ അടിസ്ഥാന അനുഭവങ്ങളിൽ നിന്നാണ് പിറവിയെടുത്തതെന്നതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ബഹിഷ്കൃതരുടെയും ഭ്രഷ്ടരുടെയും ഒരു സമാന്തര ലോകം കണ്ട് പകച്ചുപോയ അനുഭവം 1980-കളിൽ ആദ്യമായി ബഷീർ കൃതികൾ വായിച്ചപ്പോൾ ഉണ്ടായതായും, ആ പകപ്പ് ഇന്നും മാറിയിട്ടില്ലെന്നും കെ. ഇ. എൻ ഓർമ്മിച്ചു. മണ്ടൻ മുത്തപ്പയും ശിങ്കിടി മുങ്കനും ആനവാരി രാമൻ നായരും നമ്മുടെ ഉള്ളിൽ തന്നെ ജീവിക്കുന്നുവെന്ന തിരിച്ചറിവിലേക്ക് എത്താൻ പിന്നെയും കാലം വേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
“അശ്ലീല ഫാസിസം വളരാത്തിടത്തോളം ബഷീർ നിലനിൽക്കും” എന്ന ഒ. വി. വിജയൻ നടത്തിയ എക്കാലത്തെയും പ്രസക്തമായ നിരീക്ഷണം അനുസ്മരിച്ച കെ. ഇ. എൻ, മനുഷ്യനെ അപമാനിക്കുന്ന എല്ലാ അധികാരഘടനകൾക്കും എതിരായ എഴുത്താണ് ബഷീറിന്റേതെന്ന് ചൂണ്ടിക്കാട്ടി.
ബഷീറിന്റെ കഥാപാത്രങ്ങൾ വലിയ നായകരല്ല; അവർ സാധാരണ മനുഷ്യരാണ്. എന്നാൽ ആ സാധാരണത്വത്തിലാണ് ബഷീറിന്റെ എഴുത്തിന്റെ അസാധാരണത്വമെന്ന് അദ്ദേഹം പറഞ്ഞു. ലാളിത്യം ബഷീറിന്റെ പരിമിതിയല്ല, മറിച്ച് അതിന്റെ ശക്തിയാണെന്നും, വലിയ വാക്കുകളില്ലാതെ വലിയ സത്യങ്ങൾ പറയാനുള്ള ധൈര്യമാണ് ബഷീറിന്റെ എഴുത്തിനെ വേറിട്ടുനിർത്തുന്നതെന്നും കെ. ഇ. എൻ വിശദീകരിച്ചു.
ചടങ്ങിൽ റൈറ്റേഴ്‌സ് ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുനിങ്ങാട് അധ്യക്ഷത വഹിച്ചു. സുധാകരൻ രാമന്തളി, ഇന്ദിരാ ബാലൻ, ടി. പി. വിനോദ്, ടി. എ. കലിസ്റ്റസ്, രമ പ്രസന്ന പിഷാരടി, സുദേവ് പുത്തൻചിറ, തങ്കച്ചൻ പന്തളം, സിന കെ. എസ്., ആർ. വി. ആചാരി, ഡെന്നിസ് പോൾ, അനീസ് സി. സി. ഒ., കെ. ആർ. കിഷോർ, ടി. എം. ശ്രീധരൻ, ടോമി ആലുങ്കൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശാന്തകുമാർ സ്വാഗതവും അർച്ചന സുനിൽ നന്ദിയും പറഞ്ഞു.
SUMMARY: Writers forum Basheer anusmaranam















