ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷലഭിച്ച ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ 15528-ാം നമ്പർ അന്തേവാസിയാകും. ജയിലിലെ അതിസുരക്ഷാ സെല്ലില്‍ പാർപ്പിച്ചിരിക്കുന്ന പ്രജ്ജ്വലിന് കഴിഞ്ഞ ദിവസമാണ് പ്രത്യേകനമ്പർ അനുവദിച്ച് നൽകിയത്.
ശനിയാഴ്ചയാണ് ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യംചെയ്യുന്ന ബെംഗളൂരു പ്രത്യേകകോടതി പ്രജ്ജ്വലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും കർണാടക എംഎൽഎ എച്ച്.ഡി. രേവണ്ണയുടെ മകനുമാണ് ഹാസനിൽനിന്നുള്ള മുൻ എംപിയാണ് പ്രജ്ജ്വൽ.
നിലവില്‍ പ്രജ്ജ്വലിന്റെ പേരിലുള്ള ആദ്യ പീഡനക്കേസിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. മൂന്ന് ബലാത്സംഗക്കേസുകളും ഒരു തട്ടിക്കൊണ്ടുപോകൽ കേസും കോടതിയിൽ നിലവിലുണ്ട്. കഴിഞ്ഞ വർഷം മേയ് 31-നാണ് പ്രജ്ജ്വല്‍ അറസ്റ്റിലായത്. അതേസമയം പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ പരാതി നൽകാൻ കൂടുതൽ അതിജീവിതകൾ തയാറായാൽ, ഈ ഘട്ടത്തിലും കേസെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തലവനും സിഐഡി വിഭാഗം എഡിജിപിയുമായ ബി.കെ. സിങ് പറഞ്ഞു.
SUMMARY: Prajwal Revanna is inmate number 15528 of the prison.