ബെംഗളൂരു: ബെംഗളൂരു സൗത്ത് താലൂക്കിലെ മഡപട്ടണയ്ക്ക് സമീപമുള്ള കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തിൽ നിരവധി തൊഴിലാളികൾ പാറക്കെട്ടുകൾക്കടിയിൽ കുടുങ്ങുകയായിരുന്നു. അപകടവിവരം ലഭിച്ച ഉടൻ പോലീസ്, അഗ്നിരക്ഷാസേന, ദുരന്തനിവാരണ സേന എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും എട്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അപകടത്തെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായോയെന്നും ക്വാറിയുടെ പ്രവർത്തനം നിയമാനുസൃതമായിരുന്നോയെന്നും പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും അപകടത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി.
SUMMARY: Quarry accident in Bengaluru South taluk; Death toll rises to eight
















