ഡല്‍ഹി: നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാർട്ടി ഓഫ് ഇന്ത്യയെ (എൻസിപിഐ) സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് പ്രതീകാത്മകമായി ബഹിഷ്കരണം രേഖപ്പെടുത്തിയ ശേഷം പ്രതിപക്ഷ നേതാക്കള്‍ യോഗത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ ഇരുപതോളം വിമത സഭാംഗങ്ങള്‍ ഉള്‍പ്പെടുന്ന ‘നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാർട്ടി ഓഫ് ഇന്ത്യ’ (NCPI) എന്ന പാർട്ടിയെ സർവകക്ഷി യോഗത്തില്‍ പങ്കെടുപ്പിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പാർലമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പേരുപോലുമില്ലാത്ത ഒരു സംഘടനയെ എങ്ങനെ സർവകക്ഷി യോഗത്തിലേക്ക് ക്ഷണിക്കുമെന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.
വെബ്സൈറ്റില്‍ ഇപ്പോഴും ഈ വിമത എംപിമാരെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നാളെ പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ, വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് നരേന്ദ്ര മോദി സർക്കാരിനെയും ബിജെപിയെയും സംയുക്തമായി പ്രതിരോധിക്കാനാണ് പ്രതിപക്ഷ കൂട്ടായ്മയുടെ തീരുമാനം.
അതേസമയം, കൂറുമാറിയെത്തിയവരുടെയും പുതിയ രാജ്യസഭാംഗങ്ങളുടെയും പിന്തുണയോടെ സഭയില്‍ അംഗബലം കൂട്ടാൻ കഴിഞ്ഞതാണ് ഭരണകക്ഷിയായ എൻഡിഎയുടെ കരുത്ത്. തൃണമൂലിലെ വിമതർക്ക് പുറമെ, ഉദ്ധവ് വിഭാഗം ശിവസേനയിലെയും ആംആദ്മി പാർട്ടിയിലെയും ഒരുവിഭാഗം എംപിമാർ നിലവില്‍ എൻഡിഎ പക്ഷത്താണുള്ളത്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തോടെ വർഷകാല സമ്മേളനം കലുഷിതമാകുമെന്ന സൂചനയാണ് സർവകക്ഷി യോഗത്തിലെ തർക്കങ്ങള്‍ നല്‍കുന്നത്.
SUMMARY: Trinamool invites dissidents; Opposition walks out of all-party meeting
















