ഡൽഹി: കേരളത്തില്‍ മുഖ്യമന്ത്രി ആരാകുമെന്നതില്‍ ചർച്ച സജീവമായിരിക്കെ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി രാഹുല്‍ ഗാന്ധിയെയും മല്ലികാർജുൻ ഖർഗയെയും കണ്ടു. കേരളത്തില്‍ നേടിയ വൻ വിജയത്തില്‍ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചെന്നും താൻ ഹാപ്പി ആണെന്നും കൂടിക്കാഴ്ച നടത്തിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് ഹൈക്കമാൻഡ് എടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് ചെന്നിത്തല ഡൽഹിയിലെത്തിയതെന്നാണ് വിശദീകരണം. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ ഡൽഹിയിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് കേരള ഹൗസില്‍ അനുയായികള്‍ സ്വീകരണം നല്‍കി.
മഹാരാഷ്ട്രയിലെ പിസിസി അദ്ധ്യക്ഷൻമാരെ നിശ്ചയിക്കാനുള്ള യോഗത്തിനാണ് ചെന്നിത്തല ഡൽഹിലെത്തിയത്. സാധാരണ പുതിയ എഐസിസി ഓഫീസായ ഇന്ദിര ഭവനില്‍ നടക്കാറുള്ള യോഗം സോണിയ ഗാന്ധിയുടെ വസതിയിലാക്കിയതോടെയാണ് ഹൈക്കമാന്‍ഡ് നേതാക്കളുമായി ചെന്നിത്തലക്ക് നേരിട്ട് സംസാരിക്കാനുള്ള വഴി തുറന്നത്.
മല്ലികാർജ്ജുൻ ഖർർഗെയുമായി അടുത്ത ബന്ധമുള്ള ചെന്നിത്തലയ്ക്ക് സമവായമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം കിട്ടും എന്ന പ്രതീക്ഷയിലാണ് അനുയായികള്‍. സോണിയ ഗാന്ധി ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. എന്നാല്‍ സംഘടനാപരമായി പാർട്ടിക്ക് കെസി വേണുഗോപാലിനെയാണ് ആവശ്യമെന്ന വാദമാണ് കെസി പക്ഷം ശക്തമാക്കുന്നത്.
SUMMARY: Ramesh Chennithala meets the high command in Delhi







