ചെന്നൈ: സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ‘തമിഴ് തായ് വാഴ്ത്ത്’ നിർബന്ധമായും ആലപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ. പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും പ്രമേയത്തെ പിന്തുണച്ചു. ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയഗാനത്തിന് മുമ്പായി വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശങ്ങള്‍ നിലനില്‍ക്കവെയാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ നീക്കം.
തമിഴ്‌നാടിന്റെ ദീർഘകാലമായുള്ള ഈ പരമ്പരാഗത ആചാരം കൂടുതല്‍ ശക്തമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ലോകത്തെ തന്നെ ഏറ്റവും പ്രാചീനമായ ക്ലാസിക്കല്‍ ഭാഷകളില്‍ ഒന്നാണ് തമിഴെന്ന് പ്രമേയത്തില്‍ എടുത്തുപറയുന്നുണ്ട്. പ്രമേയം പാസായതോടെ ഇനിമുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സർക്കാർ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളിലും തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കും.
1891ല്‍ മനോന്മണീയം സുന്ദരനാർ രചിച്ച ‘മനോന്മണീയം’ എന്ന പ്രശസ്ത നാടകത്തിന്റെ ആമുഖത്തില്‍ നിന്നുള്ള വരികളാണ് പ്രാർത്ഥനാഗാനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. 1970 നവംബർ 23നാണ് സർക്കാർ ചടങ്ങുകളില്‍ ആദ്യ ഗാനമായി ഇത് ആലപിക്കണം എന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്. 2021 ഡിസംബർ 12ന് തമിഴ് തായ് വാഴ്ത്തിനെ തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് സ്കൂളുകള്‍, കോളേജുകള്‍, സർക്കാർ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെല്ലാം ഇത് നിർബന്ധമാക്കിയുള്ള ഉത്തരവുകള്‍ ഇറക്കിയിരുന്നു. 1970 മുതല്‍ ഒരു ആചാരമായും സർക്കാർ ഉത്തരവായും തുടർന്നുപോരുന്ന ഈ രീതി സ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടാണ് വിജയ് സർക്കാർ പുതിയ പ്രമേയം അവതരിപ്പിച്ചത്. തമിഴ് ഭാഷയോടും സംസ്‌കാരത്തോടുമുള്ള ആദരവിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ് ‘തമിഴ് തായ് വാഴ്ത്തെന്നും നിയമസഭയില്‍ സർക്കാർ വ്യക്തമാക്കി.
SUMMARY: ‘Tamil Thai Vazhthu’ to be sung first: Assembly approves motion moved by Chief Minister Vijay
















