ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ ആശുപത്രിയില്‍ യുവവനിതാഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തേത്തുടര്‍ന്ന് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സുപ്രീം കോടതിയില്‍നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതെന്ന് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ആര്‍ഡിഎ) പ്രസ്താവനയില്‍ അറിയിച്ചു. ഡോക്ടര്‍മാരോട് സമരം അവസാനിപ്പിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. സമരം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ മാനിക്കുന്നുവെന്നും വിവിധ പ്രതിഷേധ പരിപാടികളുമായി ഇനിയും മുന്നോട്ടു പോകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
രാജ്യത്താകെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണി സംബന്ധിച്ച വിഷയത്തില്‍ സ്വമേധയാ ഇടപെട്ട സുപ്രീംകോടതി നടപടിയെ അഭിനന്ദിക്കുന്നുവെന്നും സമരം ചെയ്തതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാര നടപടി എടുക്കാന്‍ പാടില്ലെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
ദേശീയ കര്‍മ്മസമിതി റിപ്പോര്‍ട്ട് വരും വരെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നാണായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. പ്രതിഷേധിച്ചവര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടുപോകും. നീതി ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് ഡോക്ടർമാർ.
<br>
TAGS : KOLKATA DOCTOR MURDER | AIMS HOSPITAL
SUMMARY : Rape murder. Delhi AIIMS doctors call off strike, Kolkata doctors to continue strike