ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള രക്ഷപ്രവർത്തനം ഏഴാം ദിനവും ഫലം കണ്ടില്ല. അര്‍ജുന്റെ ലോറി കരയിലില്ലെന്ന് തിരച്ചിലിന് നേതൃത്വം നല്‍കിയ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദൗത്യത്തിനെത്തിയ കരസേന സംഘം തിരച്ചില്‍ പൂര്‍ത്തിയാക്കി. കരയിലെ തങ്ങളുടെ ദൗത്യം പൂര്‍ത്തിയായെന്ന് സൈന്യം ഔദ്യോഗികമായി ജില്ലാ ഭരണകൂടത്തെ അറിയിച്ചതായാണ് വിവരം.
ലോറിയ്ക്കായുള്ള തിരച്ചില്‍ ഗംഗാവലി പുഴ കേന്ദ്രീകരിച്ച് പുരോഗമിക്കും. നദീ തീരത്തുനിന്ന് ലഭിച്ച ജിപിഎസ് സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരച്ചിന് സഹായകരമായ ഉപഗ്രഹ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ കൈമാറി. മണ്ണിടിച്ചിലുണ്ടായ ദിവസം രാവിലെ ആറ് മണിക്കുള്ള ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. നേരത്തെ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അര്‍ജുന്റെ വാഹനം വരുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലംവിട്ട് ലോറി പോയിട്ടില്ലെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചിരുന്നു.
അതേസമയം തിരച്ചില്‍ നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. സൈന്യം വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. നേരത്തെ, അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപീംകോടതി ഇടപെടില്ലെന്ന് വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. വിഷയം ഉടന്‍ പരിഗണിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
TAGS: ARJUN | LANDSLIDE
SUMMARY: Rescue operation for arjun swept away from landslide still gives no result