ന്യൂഡൽഹി: ഒരാൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു എന്ന കാരണത്താൽ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശം അവഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഗുണ്ടാ ആക്‌ട് പ്രകാരം മൂന്ന് പേർക്കെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയയും അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് സിവിൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ തങ്ങളെ തെറ്റായി പ്രതിചേർത്തെന്ന് ചൂണ്ടിക്കാട്ടി ജയ് കിഷൻ, കുൽദീപ് കത്താര, കൃഷ്ണ കത്താര എന്നിവർ സമർപ്പിച്ച ഹർജിയിലാണ് വിധി. ഇവർക്കെതിരെ യു.പി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള പൗരന്റെ മൗലികാവകാശത്തിൻമേൽ ഗുണ്ട നിയമം പോലുള്ള കർശനമായ വകുപ്പുകൾ പ്രയോഗിക്കാൻ പോലീസിന് അനിയന്ത്രിതമായ വിവേചനാധികാരം നൽകാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജയ് കിഷൻ, കുൽദീപ് കത്താര, കൃഷ്ണ കത്താര എന്നീ മൂന്ന് പേർക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിച്ച അലഹബാദ് ഹൈകോടതിയുടെ 2024 ജനുവരി 17 ലെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.
TAGS: SUPREME COURT
SUMMMARY: Right to existence cant be denied for anyone, says supreme court