കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും എ. അജികുമാറും കൊല്ലം വിജിലൻസ് കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസില്‍ ഗൂഢാലോചനയ്ക്ക് തെളിവുകളില്ലെന്നും തങ്ങളുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ഇരുവരും ജാമ്യാഹർജിയില്‍ പറയുന്നു
അറസ്റ്റിന് ശേഷം കേസില്‍ കാര്യമായ തുടർനടപടികള്‍ ഉണ്ടായിട്ടില്ലെന്നും മറ്റ് ആരെയും ചോദ്യം ചെയ്തിട്ടില്ലെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളെ അറസ്റ്റ് ചെയ്യുക മാത്രമായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യമെന്നും എ. അജികുമാർ ഹർജിയില്‍ ആരോപിച്ചു. ആരോഗ്യ പ്രശ്നങ്ങളും ജാമ്യാപേക്ഷയില്‍ അജികുമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അറസ്റ്റിലായി 19-ാം ദിവസമാണ് പി.എസ്. പ്രശാന്തും എ. അജികുമാറും ജാമ്യാപേക്ഷ സമർപ്പിച്ചത്. ജൂലൈ 23-നായിരുന്നു ഇരുവരെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2019ലെ സ്വർണക്കൊള്ള മറച്ചുവെക്കാനാണ് 2025ല്‍ പി എസ് പ്രശാന്ത് പ്രസിഡൻ്റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികള്‍ കൊടുത്തു വിട്ടതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
ഹൈക്കോടതിയെ അറിയിക്കാതെയാണ് സ്വർണം പൂശുന്നതിനായി പാളികള്‍ വീണ്ടും കൈമാറിയതെന്നും അന്വേഷണ സംഘം പറയുന്നു. കോടതിയുടെ മുൻകൂർ അനുമതി തേടാതിരുന്നത് സാങ്കേതിക പിഴവാണെന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ വിശദീകരണം. എന്നാല്‍ പ്രതികളുടെ വാദങ്ങള്‍ തള്ളിയ എസ്‌ഐടി, ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
SUMMARY: Sabarimala gold theft case: P.S. Prashanth and A. Ajikumar have filed bail pleas















