ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി ടി പി വേണുഗോപാലൻ എഴുതിയ തായ് പരദേവത എന്ന കഥയെ അടിസ്ഥാനമാക്കി കഥാവായനയും സംവാദവും സംഘടിപ്പിച്ചു. പ്രസിഡൻറ് കെ ജി ഇന്ദിര അധ്യക്ഷത വഹിച്ചു. കഥാവായന എഴുത്തുകാരി ലാലി രംഗനാഥ് ഉദ്ഘാടനം ചെയ്തു. ഭരതൻ ടി ഐ, തങ്കമ്മ സുകുമാരൻ, ഷീജ റെനീഷ്, സംഗീത ശരത്, അനിത മധു എന്നിവർ കഥാവായനയിൽ പങ്കെടുത്തു.
അനുഷ്ഠാനം, അത്യാധുനിക സാങ്കേതികവിദ്യ, കല്പന എന്നിങ്ങനെ വ്യത്യസ്തങ്ങളായ ധാരകളെ സമർത്ഥമായി സമന്വയിപ്പിക്കുന്ന സവിശേഷമായ രചനാരീതിയാണ് ടി പി വേണുഗോപാലന്റെ “തായ് പരദേവത” അനുഭവവേദ്യമാക്കുന്നതെന്ന് കഥയെ അപഗ്രഥിച്ചുകൊണ്ടു സംസാരിച്ച മാധ്യമ-സാംസ്കാരിക പ്രവർത്തകൻ ബി എസ് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ജാതിയുടെ രാഷ്ട്രീയം ഈ രചന ശക്തമായി മുന്നോട്ടുവയ്ക്കുന്നു. മനഃശാസ്ത്രത്തിന്റേതായ ഒരു തലവും ഈ ആഖ്യാനം ഉൾക്കൊള്ളുന്നുണ്ട്. ആഴത്തിൽ വേരോടിയ ജാതി-വംശീയ ചിന്തകളാൽ രോഗാതുരമായ ഒരു സമൂഹത്തിന് അടിയന്തിര ചികിത്സയാണ് വേണ്ടതെന്നുമുള്ള സന്ദേശമാണ് ഈ കഥ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമൂഹം തലമുറകളായി ജാതീയമായി ശ്രേണീബദ്ധമായി വിഭജിക്കപ്പെട്ടതിന്റെ ദുരന്തങ്ങളിലേക്ക് ഈ കഥ വിരൽ ചൂണ്ടുന്നുവെന്ന് തുടർന്ന് സംസാരിച്ച എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ആർ കിഷോർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിലൂടെ ഉയർന്ന ഉദ്യോഗവും സമ്പത്തും ആർജ്ജിച്ചാലും അവർണ്ണരെ അംഗീകരിക്കാൻ ആവാത്ത അന്ധവിശ്വാസത്തിന് അടിമപ്പെട്ട സവർണ്ണസമുദായത്തിന്റെ രോഗാവസ്ഥയെ ആധുനിക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായത്തോടെ മനസ്സിലെ മാലിന്യങ്ങൾ കഴുകി കളയാൻ ശ്രമിക്കുന്നതിലൂടെ ജാതി ഇല്ലാതാക്കാൻ വലിയ പ്രയത്നങ്ങൾ ചെയ്യേണ്ടിവരും എന്ന ധ്വനി ഈ കഥയിൽ തെളിയുന്നു. കാലം ആവശ്യപ്പെടുന്ന കഥയാണെന്നും മികച്ച അവതരണം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ജാതിഭേദം മനസ്സിലാണ് കുടികൊള്ളുന്നത്. അതുകൊണ്ട് മനസ്സിൽ നിന്നാണ് ജാതിയെ തുടച്ച് നീക്കേണ്ടത് എന്നാണ് ഈ കഥയിൽ കഥാകാരൻ ഓർമ്മിപ്പിക്കുന്നത് എന്ന് മുൻ കേരളസമാജം സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ ടി എം ശ്രീധരൻ പറഞ്ഞു. തുടർന്ന് ദൂരവാണി കേരളസമാജം സെക്രട്ടറിയും സാംസ്കാരികപ്രവർത്തകനുമായ ഡെന്നീസ് പോൾ സംസാരിച്ചു.
പ്രതിഭ പ്രദീപ്, കൃഷ്ണമ്മ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ചന്ദ്രശേഖരൻ നായർ, ഗീതാ നാരായണൻ, ആർ വി പിള്ള, സി കുഞ്ഞപ്പൻ, പ്രദീപ് പി പി എന്നിവര് സംസാരിച്ചു. ടി വി പ്രതീഷ് ആമുഖപ്രസംഗവും സെക്രട്ടറി പൊന്നമ്മ ദാസ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ ബി ഹുസൈൻ നന്ദിയും പറഞ്ഞു.
SUMMARY: Shasthra sahithya vedi Story Reading and Discussion