തിരുവനന്തപുരം : വഞ്ചിയൂർ കോടതിയിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിലെ പ്രതിയും സീനിയർ അഭിഭാഷകനുമായ ബെയ്ലിൻ ദാസ് പോലീസ് പിടിയിൽ. തുമ്പയിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബെയ്ലിൻ പോലീസിന്റെ പിടിയിലാകുന്നത്. കാറിൽ സഞ്ചരിക്കുന്നതിനിടെ ബെയ്‌ലിൻ ദാസിനെ തുമ്പ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വഞ്ചിയൂർ പോലീസിന് കൈമാറും.
വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ വനിതാ അഭിഭാഷക അഡ്വ. ശ്യാമിലി ക്രൂര മർദനത്തിനാണ് ഇരയായത്. സംഭവത്തിന് പിന്നാലെ ബെയ്ലിൻ ദാസ് ഒളിവിൽ പോയിരുന്നു. ശ്യാമിലിയെ മുഖത്തടിച്ച് നിലത്തുവീഴ്ത്തി, എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും മുഖത്തടിച്ചതായും എഫ്ഐആറില്‍ പറയുന്നു. ഓഫീസിലെ ആഭ്യന്തര പ്രശ്നവുമായി ബന്ധപ്പെട്ട് സീനിയർ അഭിഭാഷകനെ കാണാൻ കാബിനില്‍ എത്തിയപ്പോഴാണ് മുഖത്തടിച്ചത്. അടിയില്‍ നിലത്ത് വീണെങ്കിലും ഏഴുന്നേല്‍പ്പിച്ച് വീണ്ടും പൊതിരെ തല്ലിയതോടെ താൻ തലകറങ്ങി വീഴുകയായിരുന്നെന്ന് ശ്യാമിലി പറഞ്ഞു.
മര്‍ദിച്ചതിന്റെ കാരണം കൃത്യമായി അറിയില്ലെന്നാണ് ശ്യാമിലി പറയുന്നത്. പുതിയതായി വന്ന ജൂനിയറിനോട് തന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയാന്‍ ബെയിലിനോട് ശ്യാമിലി ആവശ്യപ്പെട്ടതാണ് ബെയ്ലിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
സംഭവത്തില്‍ കുറ്റാരോപിതനായ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ ബാർ അസ്സോസിയേഷൻ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ബെയ്‌ലിന്‍ ദാസിനെ പിടികൂടാന്‍ വൈകിയതില്‍ കടുത്ത അതൃപ്തിയിലായിരുന്നു ശ്യാമിലിയുടെ കുടുംബം. ബെയ്ലിന്‍ ദാസിനെ അറസ്റ്റ് ചെയ്യാത്തിതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
<br>
TAGS : BAILIN DAS | ARRESTED
SUMMARY: Senior lawyer Bailin Das arrested for assaulting young lawyer