കൊച്ചി: പ്രയപൂർത്തിയാകാത്ത കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ പരാതി നല്‍കാൻ വൈകുന്നത് കേസ് റദ്ദാക്കാനുള്ള കാരണമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. മതിയായ തെളിവുകളുണ്ടെങ്കില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് കോടതി വ്യക്തമാക്കി. 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പ്രതിയുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്.
2010 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് അതിക്രമിച്ച് കയറിയ പ്രതി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഡോക്ടറോട് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടർന്ന് 15 ദിവസത്തിന് ശേഷം 2011 ജനുവരിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പരാതി നല്‍കാൻ വൈകിയെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്ന പ്രതിയുടെ വാദം കോടതി തള്ളി. ഇത്തരം കേസുകളില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നതിന് കൃത്യമായ വിശദീകരണമുണ്ടെങ്കില്‍ അത് കേസിനെ ബാധിക്കില്ലെന്ന് കോടതി വിലയിരുത്തി. ലൈംഗികാതിക്രമം, ഭവനഭേദനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പ്രതിയെ ശിക്ഷിച്ചത്.
നേരത്തെ പാലക്കാട് അഡീഷനല്‍ സെഷൻസ് കോടതി വിധിച്ച ഏഴ് വർഷം തടവ്, ഹൈക്കോടതി അപ്പീലില്‍ അഞ്ച് വർഷമായി കുറച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ നീതി വൈകാതിരിക്കാൻ നിയമപരമായ നടപടികള്‍ ഊർജ്ജിതമായി തുടരണമെന്ന സന്ദേശമാണ് ഈ വിധി നല്‍കുന്നത്.
SUMMARY: Sexual assault on children; High Court says case cannot be quashed due to delay in filing complaint







