
ബെംഗളൂരു: കലാസാഹിത്യമടക്കമുള്ള സർഗമേഖലകളിലെ നിർമ്മിത ബുദ്ധിയുടെ വ്യാപനവും വികാസവും പുതിയ ഭാവുകത്വത്തിന്റെ സൃഷ്ടിക്ക് വഴി തുറക്കുമെന്ന് എഴുത്തുകാരനും ശാസ്ത്ര ചിന്തകനുമായ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. ശാസ്ത്രസാഹിത്യ വേദി നിർമ്മിത ബുദ്ധി സർഗ രചനയിൽ എന്ന വിഷയത്തിൽ ബെംഗളൂരുവില്‍ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാഹിത്യം, കല, സിനിമ, മാധ്യമം, തുടങ്ങിയ വിവിധ മേഖലകളിൽ നിർമ്മിത ബുദ്ധി വ്യാപകമായി ഉപയോഗിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്നും അത് നിലവിലുള്ള സാഹിത്യ ശീലങ്ങളെയും ആഖ്യാന മാതൃകകളേയും പുതുക്കിപ്പണിയുന്നതിന്നതിലേക്ക് നയിക്കുമെന്നും സുരേഷ് കോടൂർ നിരീക്ഷിച്ചു. നിർമിത ബുദ്ധി മനുഷ്യൻ്റെ സർഗശേഷിക്കും സൃഷ്ടിപരതക്കും പകരമാവുകയല്ല ,മറിച്ച് മനുഷ്യൻ്റെ ക്രിയാത്മകതയെ കൂടുതൽ വികസിപ്പിക്കുന്ന തരത്തിൽ അതിന് അവന്റെ സർഗ പ്രക്രിയയിൽ രചനാത്മകമായ പിന്തുണ നൽകുന്ന പങ്കാളിയാവാൻ കഴിയുമെന്നും സുരേഷ് കോടൂർ പറഞ്ഞു.
മാധ്യമപ്രവർത്തകൻ ബി.എസ്. ഉണ്ണികൃഷ്ണൻ ചർച്ച ഉദ്ഘാടനം ചെയ്തു. സർഗരചനയിൽ വളരെ ഫലപ്രദമായ ഒരു സഹായിയാവാൻ എഐ അസിസ്റ്റൻറ്കൾക്ക് കഴിയുമെന്ന് ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.
ശാസ്ത്രസാഹിത്യവേദി പ്രസിഡണ്ട് കെ ബി ഹുസൈൻ അധ്യക്ഷത വഹിച്ചു. ടിവി പ്രതീഷ്, ടിപി വിനോദ്, നവീൻ എസ്, കെ എസ് സിന, ചന്ദ്രശേഖരൻ നായർ, ടി എം ശ്രീധരൻ, ഡെന്നീസ് പോൾ, ആർ വി ആചാരി, കൃഷ്ണമ്മ, ഗീത നാരായണൻ, ഖാദർ മൊയ്തീൻ, എന്നിവർ സംസാരിച്ചു. തങ്കമ്മ സുകുമാരൻ നന്ദി പറഞ്ഞു.
SUMMARY: Shasthra sahithya vedhi seminar














