ബെംഗളൂരു: നഗരത്തിലെ ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹവാനൂർ ലേഔട്ടില്‍ വീട്ടിനകത്ത് മധ്യവയസ്കയുടെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി. ബെലഗാവി സൗന്ദട്ടി താലൂക്ക് സ്വദേശിയായ ദാക്ഷായിണി എന്ന 57 കാരിയുടെതാണ് അസ്ഥികൂടമെന്നും ഏകദേശം ഒരു വർഷം മുമ്പ് അവൾ മരിച്ചതായി സംശയിക്കുന്നതായും ബാഗൽഗുണ്ടെ പോലീസ് അറിയിച്ചു.
ഓഗസ്റ്റ് ഏഴിനാണ് ഹവാനൂർ ലേഔട്ടിലെ വീട്ടിൽ നിന്ന് സംഭവം റിപ്പോർട്ട് ചെയ്തത്. ദാക്ഷായിണി ഏറെക്കാലമായി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. 2005ൽ മകൻ മരിച്ചതിന് ശേഷം ദാക്ഷായിണിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി സഹോദരൻ മഹേഷ് ബസപ്പ പോലീസിന് മൊഴി നൽകി.
മകന്റെ മരണത്തിന് ശേഷം ദാക്ഷായിണിയുടെ ജീവിതസാഹചര്യങ്ങളിൽ മാറ്റമുണ്ടായതായും തുടർന്ന് കുടുംബാംഗങ്ങളുമായുള്ള ബന്ധം പരിമിതമായിരുന്നതായുമാണ് പോലീസിന് ലഭിച്ച വിവരം. പിന്നീട് അവർ ബെംഗളൂരുവിലും ശിവമൊഗ്ഗയിലുമായി താമസിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.
എന്നാൽ മരണകാരണം എന്താണെന്നും എന്നാണ് മരണം സംഭവിച്ചതെന്നും ഇതുവരെ വ്യക്തമായിട്ടില്ല. വീട്ടിലും പരിസരത്തും പരിശോധന നടത്തിയ പോലീസ് ബന്ധുക്കളിൽ നിന്നും സമീപവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അസ്ഥികൂടാവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. ബാഗൽഗുണ്ടെ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
SUMMARY: Skeleton of middle-aged woman found inside house in Bengaluru; suspected to be about a year old
















