Home KERALA സംസ്ഥാന പോലീസ് മേധാവി; ചുരുക്കപ്പട്ടികയായി, എം ആര്‍ അജിത് കുമാറും മനോജ് എബ്രഹാമും ഇല്ല

സംസ്ഥാന പോലീസ് മേധാവി; ചുരുക്കപ്പട്ടികയായി, എം ആര്‍ അജിത് കുമാറും മനോജ് എബ്രഹാമും ഇല്ല

0
12
▪️ എം ആർ അജിത്കുമാര്‍

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്‌സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, രവഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്. യുപിഎസ് സി അംഗീകരിച്ച പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറും. മുഖ്യമന്ത്രിയാണ് പോലീസ് മേധാവിയെ തിരഞ്ഞെടുക്കുക. നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഈ മാസം 30 ന് വിരമിക്കും.

മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല. നേരത്തെ സംസ്ഥാന സർക്കാർ സാധ്യതാപട്ടിക അയച്ചിരുന്നപ്പോൾ എം ആർ അജിത്കുമാറിനെയും സുരേഷ് രാജ് പുരോഹിതയെയും ഒഴിവാക്കണമെന്ന് യുപിഎസ്‌സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ വഴങ്ങിയിരുന്നില്ല. ഡിജിപി റാങ്കില്‍ കുറഞ്ഞവരെ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുമ്പ് എഡിജിപിയായിരുന്ന അനില്‍കാന്തിനെ പോലീസ് മേധാവിയാക്കിയ കാര്യവും സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രം അത് മുഖവിലയ്‌ക്കെടുത്തില്ല. സംസ്ഥാന സര്‍ക്കാര്‍ അയച്ച ആറംഗ പട്ടികയിലെ ആദ്യ മൂന്നുപേരുകാരെ തന്നെ യുപിഎസ് സി യോഗം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അയക്കുകയായിരുന്നു.

നിലവില്‍ ഗതാഗത കമ്മീഷണറാണ് പട്ടികയിലെ ആദ്യ പേരുകാരനായ നിതിന്‍ അഗര്‍വാള്‍. ഡല്‍ഹി സ്വദേശിയായ നിതിന്‍ 1989 ബാച്ച് ഐപിഎസ് ഓഫീസറാണ്. ബിഎസ്എഫ് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാള്‍ അടുത്തകാലത്താണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. 1991 ബാച്ച് ഐപിഎസ് ഓഫീസറാണ് രണ്ടാമത്തെ പേരുകാരനായ രവാഡ ചന്ദ്രശേഖര്‍. നിലവില്‍ ഐബിയില്‍ സ്‌പെഷല്‍ ഡയറക്ടറാണ് രവാഡ. 1993 ബാച്ച് ഐപിഎസ് ഓഫീസറാണ് യുപിഎസ് സി അംഗീകരിച്ച ചുരുക്കപ്പട്ടികയില്‍ മൂന്നാമതുള്ള യോഗേഷ് ഗുപ്ത. സര്‍ക്കാര്‍ സമര്‍പ്പിച്ച ആറംഗ പട്ടികയിലെ അഞ്ചാമനായ സുരേഷ് രാജ് പുരോഹിത്, പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജിയുടെ ഡെപ്യൂട്ടി ഡയറക്ടറാണ്. നിതിനും രവാഡയും അടുത്ത വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കും. പോലീസ് മേധാവിയായി നിയമിക്കപ്പെടുന്നയാള്‍ക്ക് ഒരു വര്‍ഷം കൂടി സര്‍വീസില്‍ തുടരാനാകും.

SUMMARY: State Police Chief; MR Ajith Kumar and Manoj Abraham not on shortlist

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page