കോഴിക്കോട്: നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാൻ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. പയ്യോളി സ്വദേശി സിനാൻ (18) ആണ് അപകടത്തില്‍പ്പെട്ടത്. ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ സിനാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
യുവാവിന്റെ ശരീരത്തിന്റെ 60 ശതമാനത്തിലധികം പൊള്ളലേറ്റതായി പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാൻ സിനാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ട്രെയിനിന് മുകളില്‍ നിന്ന് കാല്‍ തെന്നിയ സിനാൻ ബാലൻസ് നിലനിർത്താനായി മുകളിലെ ഹൈടെൻഷൻ വൈദ്യുത ലൈനില്‍ കടന്നുപിടിക്കുകയായിരുന്നു.
സെല്‍ഫിയെടുക്കാൻ സിനാനൊപ്പം സുഹൃത്തുക്കള്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. അപകടം നടന്ന ഉടനെ സിനാനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാല്‍ ഉടൻ തന്നെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ പോലീസും ലോക്കല്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Student shocked after trying to take a selfie on top of a stopped goods train















