ന്യൂഡൽഹി: ക്രിസ്‌തു മതം സ്വീകരിച്ച പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് എസ്.സി/എസ്.ടി നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. പരിവർത്തിത ക്രൈസ്‌തവരാകുന്നതോടെ എസ്.സി/എസ്.ടി പദവി നഷ്‌ടപ്പെടുമെന്നും സുപ്രീംകോടതി പറഞ്ഞു. 1950-ലെ ഭരണഘടനാ ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമേ പട്ടികജാതി പദവി നിലനിൽക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്
മറ്റ് മതങ്ങളിലേക്ക് മാറിയാൽ സംവരണം, മറ്റ് ആനുകൂല്യങ്ങൾ, പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിന്റെ (SC/ST Act) പരിരക്ഷ എന്നിവ ലഭിക്കില്ല. ഒരാൾ മതം മാറിയാൽ അയാളുടെ ജനനം പരിഗണിക്കാതെ തന്നെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിസ്തുമതം സ്വീകരിച്ച വ്യക്തിക്ക് പട്ടികജാതിക്കാരനായി തുടരാനാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ മുൻ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.
ആന്ധ്ര സ്വദേശിയായ പാസ്റ്റർ ചിന്താട ആനന്ദ് നൽകിയ അപ്പീൽ തീർപ്പാക്കിക്കൊണ്ടാണ് ഈ വിധി വന്നത്. തന്നെ ആക്രമിച്ചവർക്കെതിരെ പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്ന് ആനന്ദ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ക്രിസ്തുമതം സ്വീകരിച്ച പാസ്റ്ററായതിനാൽ ആനന്ദിന് ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. ഇതാണ് ഇപ്പോൾ രാജ്യത്തെ പരമോന്നത കോടതിയും ശരിവെച്ചിരിക്കുന്നത്.
SUMMARY: Supreme Court says Scheduled Caste status will not be lost if one changes religion; reservation and protection will be lost















